Wednesday, May 27, 2026

ഭവനവായ്പ തിരിച്ചടവ് മുടങ്ങുന്നവരുടെ എണ്ണം വര്‍ധിക്കുന്നു; ഒന്റാരിയോയിലും ബിസിയിലും സ്ഥിതി ഗുരുതരം

ഓട്ടവ: കാനഡയില്‍ ഭവനവായ്പ തിരിച്ചടവ് മുടങ്ങുന്ന സ്വദേശികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഒന്റാരിയോ, ബ്രിട്ടീഷ് കൊളംബിയ എന്നീ പ്രവിശ്യകളിലെ കുടുംബങ്ങളാണ് നിലവില്‍ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നത്. ക്രെഡിറ്റ് മോണിറ്ററിങ് ഏജന്‍സിയായ ഇക്വിഫാക്‌സ് കാനഡ (Equifax Canada) ചൊവ്വാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ ‘മാര്‍ക്കറ്റ് പള്‍സ്’ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.

റിപ്പോര്‍ട്ട് പ്രകാരം, ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ രാജ്യവ്യാപകമായി മോര്‍ഗേജ് തിരിച്ചടവ് മുടങ്ങിയ തുകയില്‍ (Delinquency balances) കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 32 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതില്‍ ഒന്റാരിയോയില്‍ 52 ശതമാനവും ബ്രിട്ടീഷ് കൊളംബിയയില്‍ 36 ശതമാനവും വര്‍ധനയുണ്ടായി. കോവിഡ് കാലത്ത് വളരെ കുറഞ്ഞ പലിശനിരക്കില്‍ വായ്പയെടുത്തവര്‍, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഉയര്‍ന്ന നിരക്കുകളിലേക്ക് മോര്‍ഗേജ് പുതുക്കേണ്ടി വന്നതാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം.

തിരിച്ചടവ് മുടങ്ങിയവരുടെ ശരാശരി മോര്‍ഗേജ് കുടിശ്ശിക 13.2 ശതമാനം വര്‍ധിച്ച് 355,500 ഡോളറിലെത്തി. ഇതിന് പുറമെ ഇവരുടെ മറ്റ് വായ്പകളുടെ (Non-mortgage) കുടിശ്ശിക ശരാശരി 54,000 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. സാമ്പത്തിക ബാധ്യത മൂലം പാപ്പരത്തത്തിലേക്ക് നീങ്ങുന്ന ഭവന ഉടമകളുടെ എണ്ണത്തില്‍ 11 ശതമാനം വര്‍ധനയാണ് ഉണ്ടായത്. ഇതില്‍ 90 ശതമാനത്തിലധികം ആളുകളും പൂര്‍ണ്ണമായി പാപ്പരാകുന്നതിന് പകരം കടം തിരിച്ചടയ്ക്കാന്‍ കൂടുതല്‍ സമയം തേടുന്ന ‘കണ്‍സ്യൂമര്‍ പ്രൊപ്പോസല്‍’ രീതിയാണ് തിരഞ്ഞെടുക്കുന്നത്. കാനഡയിലെ ആകെ ഇന്‍സോള്‍വന്‍സി നിരക്ക് 2009-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

എന്നിരുന്നാലും, കാനഡയിലെ മൊത്തം വായ്പക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ ഭവനവായ്പ മുടങ്ങുന്നവരുടെ ആകെ ശതമാനം (0.22%) വളരെ കുറവാണ്. സാധാരണക്കാര്‍ തങ്ങളുടെ വീട് സംരക്ഷിക്കാന്‍ മറ്റ് ചെലവുകള്‍ ചുരുക്കിയും കഠിനമായി ശ്രമിക്കുന്നതിനാലാണ് ഈ നിരക്ക് കുറഞ്ഞുനില്‍ക്കുന്നത്. എന്നാല്‍ ഒന്റാരിയോ, ബിസി പ്രവിശ്യകള്‍ക്ക് വിപരീതമായി കെബെക്ക്, സസ്‌കാച്‌വാന്‍ എന്നീ പ്രവിശ്യകളില്‍ വായ്പ മുടങ്ങുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്.

അതേസമയം, പ്രോപ്പര്‍ട്ടി വിലകളിലുണ്ടായ ഇടിവും തൊഴില്‍ വിപണിയിലെ അനിശ്ചിതത്വവും പ്രതിസന്ധി ഇരട്ടിയാക്കിയതായി മോര്‍ഗേജ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 2020-2022 കാലയളവില്‍ ഉയര്‍ന്ന വിലയ്ക്ക് വീട് വാങ്ങിയ പലരുടെയും വീടുകളുടെ ഇപ്പോഴത്തെ വിപണി മൂല്യം അവര്‍ നല്‍കിയ തുകയേക്കാള്‍ വളരെ കുറവാണ്. കൂടാതെ, ഒന്റാറിയോയിലെ ബ്രാംപ്റ്റണ്‍ പോലുള്ള നഗരങ്ങളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് വീടുകള്‍ വാങ്ങിക്കൂട്ടിയ നിക്ഷേപകര്‍, വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവ് വന്നതോടെ വലിയ തിരിച്ചടി നേരിടുന്നുണ്ട്. നിലവിലെ സാഹചര്യം ബാങ്കുകള്‍ക്ക് അനിയന്ത്രിതമായ പ്രതിസന്ധി സൃഷ്ടിച്ചിട്ടില്ലെങ്കിലും, പലിശനിരക്കുകള്‍ ഇനിയും ഉയര്‍ന്നാല്‍ കനേഡിയന്‍ ഭവനവിപണി കൂടുതല്‍ സങ്കീര്‍ണ്ണമാകുമെന്നാണ് വിലയിരുത്തല്‍.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!