പാരീസ്: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ഫൈനലിൽ ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജെർമെയ്ൻ (പി.എസ്.ജി) കിരീടം നേടിയതിന് പിന്നാലെ ഫ്രാൻസിൽ വ്യാപക അക്രമ സംഭവങ്ങൾ. തലസ്ഥാനമായ പാരീസ് ഉൾപ്പെടെ വിവിധ നഗരങ്ങളിൽ ആരാധകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയും കടകമ്പോളങ്ങൾ തകർക്കുകയും ചെയ്തു. ശനിയാഴ്ച രാത്രിയുണ്ടായ വൻ സംഘർഷങ്ങളെ തുടർന്ന് നാനൂറിലധികം പേരെ ഫ്രഞ്ച് പൊലീസ് കസ്റ്റഡിയിലെടുത്തു. ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടന്ന ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഇംഗ്ലീഷ് ക്ലബ്ബായ ആഴ്സണലിനെ പരാജയപ്പെടുത്തി യാണ് പി.എസ്.ജി തുടർച്ചയായ രണ്ടാം വർഷവും ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കി യത്. കിരീടനേട്ടത്തിന് പിന്നാലെ പാരീസിലെ തെരുവുകളിൽ പതിനായിര ക്കണക്കിന് ആരാധകർ ആഹ്ലാദപ്രകടനങ്ങളുമായി ഇറങ്ങിയിരുന്നു. എന്നാൽ ഈ ആഹ്ലാദപ്രകടനം പിന്നീട് അക്രമത്തിലേക്ക് വഴിമാറുകയായിരുന്നു. പാരീസിലെ പ്രശസ്തമായ ഷാംപ്‌സ് എലിസി ഉൾപ്പെടെയുള്ള തെരുവുകളിൽ ഇരുപതിനായിരത്തോളം ആരാധകരാണ് തടിച്ചുകൂടിയത്. ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞ അക്രമികൾ കടകൾ അടിച്ചുതകർക്കു കയും സാധനങ്ങൾ കൊള്ളയടിക്കുകയും ചെയ്തു. നിരവധി വാഹനങ്ങൾക്കും തെരുവിലെ മാലിന്യ നിക്ഷേപങ്ങൾക്കും ഇവർ തീയിട്ടു.

പാരീസിലെ അതീവ സുരക്ഷയുള്ള എട്ടാം ഡിസ്ട്രിക്റ്റിലെ ഒരു പൊലീസ് സ്റ്റേഷന് നേരെയും ഒരു സംഘം അക്രമികൾ ഇരച്ചുകയറാൻ ശ്രമിച്ചു. എന്നാൽ പോലീസ് ശക്തമായി ഇടപെട്ട് ഇവരെ തുരത്തുകയായിരുന്നു. അക്രമങ്ങൾ അടിച്ചമർത്താനുള്ള ശ്രമങ്ങൾക്കിടെ ഏഴ് പോലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരുക്കേറ്റു. ഫ്രാൻസിലെ 15ഓളം നഗരങ്ങളിൽ സംഘർഷം പടർന്നുപിടിച്ചതായി ആഭ്യന്തര മന്ത്രി ലോറന്റ് നുനെസ് സ്ഥിരീകരിച്ചു. പാരീസിൽ നിന്ന് മാത്രം മുന്നൂറോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തെരുവിലുണ്ടായ അക്രമങ്ങൾ ഒരിക്കലും അംഗീകരിക്കില്ലെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി. തെരുവിൽ വൻ സംഘർഷം ഉണ്ടായെങ്കിലും ഞായറാഴ്ച ഉച്ചയ്ക്ക് ഐഫൽ ടവറിന് സമീപമുള്ള ചാംപ് ഡി മാഴ്സിൽ നിശ്ചയിച്ചിരിക്കുന്ന ഔദ്യോഗിക ചാമ്പ്യൻസ് ലീഗ് കിരീട ആഘോഷങ്ങൾ മാറ്റമില്ലാതെ തുടരുമെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് കിരീടം നേടിയ പി.എസ്.ജി ടീം അംഗങ്ങളെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എലീസി കൊട്ടാരത്തിൽ സ്വീകരിക്കും. കഴിഞ്ഞ വർഷം പി.എസ്.ജി ആദ്യമായി ചാമ്പ്യൻസ് ലീഗ് കിരീടം നേടിയപ്പോഴും ഫ്രാൻസിൽ സമാനമായ രീതിയിൽ അക്രമങ്ങൾ അരങ്ങേറി യിരുന്നു. അന്ന് അഞ്ഞൂറിലധികം പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.
