ഓട്ടവ: ജൂൺ 11-ന് ആരംഭിക്കുന്ന ഫിഫ ലോകകപ്പിനായുള്ള ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നതോടെ ആതിഥേയ നഗരങ്ങളിലെ സാധാരണ ആരാധകർക്ക് മത്സരങ്ങൾ നേരിട്ട് കാണുന്നത് ദുഷ്‌കരമാകുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചില നഗരങ്ങളിൽ ഒരു മത്സരം കാണാൻ പോലും നിരവധി മാസങ്ങളുടെ വരുമാനം ചെലവഴിക്കേണ്ട സാഹചര്യമാണുള്ളത്. ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെന്റും (OECD) ടിക്കറ്റ് വിപണി നിരീക്ഷണ സ്ഥാപനമായ TicketDataയും പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, മെക്സിക്കോയിലെ ഗ്വാഡലഹാരയിൽ ശരാശരി വരുമാനം കുറവായിട്ടും സെക്കൻഡറി മാർക്കറ്റിലെ ടിക്കറ്റ് വിലകൾ ലോകകപ്പിലെ ഏറ്റവും ഉയർന്ന നിരക്കുകളിൽപ്പെടുന്നു.

അതേസമയം, അമേരിക്കയിലെ സമ്പന്ന പ്രദേശങ്ങളിലൊന്നായ സാൻ ഫ്രാൻസിസ്കോയിൽ ആവശ്യക്കാർ കുറവായതിനാൽ ടിക്കറ്റ് നിരക്കുകൾ താരതമ്യേന താഴ്ന്ന നിലയിലാണ്. ടിക്കറ്റ് ലഭ്യതയും വരുമാനവുമെല്ലാം പരിഗണിക്കുമ്പോൾ ടൊറന്റോ ലോകകപ്പ് മത്സരങ്ങൾ കാണാൻ ഏറ്റവും ബുദ്ധിമുട്ടുള്ള നാലാമത്തെ ആതിഥേയ നഗരമായി വിലയിരുത്തപ്പെടുന്നു. സമാന വരുമാനനിലയുള്ള വാൻകൂവറിൽ ടിക്കറ്റ് നിരക്കുകൾ കുറവായതിനാൽ അവിടെ സീറ്റുകൾ ഉറപ്പാക്കുന്നത് കൂടുതൽ എളുപ്പമാണ്. ന്യൂജേഴ്‌സിയിൽ നടക്കുന്ന ലോകകപ്പ് ഫൈനലിനുള്ള ഏറ്റവും വിലകുറഞ്ഞ ‘കാറ്റഗറി 4’ സീറ്റിന്റെ ഔദ്യോഗിക വില 2,030 യുഎസ് ഡോളറാണ്. 2022 ലോകകപ്പിലെ സമാന സീറ്റുകളുടെ വിലയേക്കാൾ ഇത് ഏകദേശം ഒൻപത് മടങ്ങ് കൂടുതലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ആരാധകരുടെ പ്രതിഷേധത്തെ തുടർന്ന് ഓരോ മത്സരത്തിനും 60 യുഎസ് ഡോളർ നിരക്കിൽ പരിമിതമായ എണ്ണം ടിക്കറ്റുകൾ ഫിഫ പുറത്തിറക്കിയിരുന്നു. ടിക്കറ്റ് കരിഞ്ചന്ത തടയാനാണ് വിപണി അടിസ്ഥാനമാക്കിയുള്ള ഉയർന്ന നിരക്കുകൾ നിശ്ചയിച്ചതെന്ന് ഫിഫ പ്രസിഡന്റ് Gianni Infantino വിശദീകരിച്ചിട്ടുണ്ട്. ഈ ലോകകപ്പിൽ ഫിഫ നടപ്പിലാക്കിയിരിക്കുന്ന ‘ഡയനാമിക് പ്രൈസിംഗ്’ രീതിപ്രകാരം ആവശ്യക്കാർ വർധിക്കുന്നതിനനുസരിച്ച് ടിക്കറ്റ് വിലയും ഉയരുന്നു. ഇതിന്റെ ഭാഗമായി, ഡിസംബറിൽ 8,680 യുഎസ് ഡോളറായിരുന്ന ഫൈനലിലെ കാറ്റഗറി 1 ടിക്കറ്റുകളുടെ വില ഏപ്രിലോടെ 10,990 യുഎസ് ഡോളറായി വർധിച്ചു.

റീസെയിൽ വിപണിയിൽ ഫൈനലിന്റെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾക്ക് പോലും ഏകദേശം 8,000 യുഎസ് ഡോളർ വില ലഭിക്കുമെന്നാണ് TicketDataയുടെ വിലയിരുത്തൽ. ഫിഫയുടെ ഔദ്യോഗിക റീസെയിൽ പ്ലാറ്റ്ഫോമിൽ ചില ടിക്കറ്റുകൾ 2 മില്യൺ യുഎസ് ഡോളർ വരെ വിലയ്ക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും, വിൽപ്പനക്കാരനിൽ നിന്നും വാങ്ങുന്നയാളിൽ നിന്നും ഫിഫ 15 ശതമാനം വീതം കമ്മീഷൻ ഈടാക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഫേസ് വാല്യൂവിനേക്കാൾ ഉയർന്ന നിരക്കിൽ ടിക്കറ്റ് പുനർവിൽപ്പന നിരോധിക്കുന്ന ഒന്റാറിയോ നിയമത്തിന്റെ പശ്ചാത്തലത്തിൽ ഏപ്രിലിൽ ടൊറന്റോയിലെ എല്ലാ ലോകകപ്പ് ടിക്കറ്റുകളും ഫിഫയുടെ മാർക്കറ്റ് പ്ലേസിൽ നിന്ന് നീക്കം ചെയ്തിരുന്നു.
എന്നിരുന്നാലും റീസെയിൽ വിപണിയിൽ ഉയർന്ന വില തുടരുകയാണ്. ടൊറന്റോയിൽ നടക്കുന്ന സെനഗൽ–ഇറാഖ് മത്സരത്തിനുള്ള റീസെയിൽ ടിക്കറ്റുകൾക്ക് നൂറുകണക്കിന് ഡോളറുകൾ ചെലവാകുമ്പോൾ, കാനഡയും ബോസ്നിയ-ഹെർസഗോവിനയും തമ്മിലുള്ള മത്സരത്തിനുള്ള ടിക്കറ്റുകളുടെ വില നിലവിൽ 1,000 യുഎസ് ഡോളറിനടുത്താണ്.

