വാഷിങ്ടൺ: ഹോർമൂസ് കടലിടുക്കിൽ യുഎസും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായി. ഹോർമൂസിലേക്ക് നീങ്ങിയ നാല് ഇറാനിയൻ ആക്രമണ ഡ്രോണുകൾ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടു. ഇറാന്റെ തീരദേശ നിരീക്ഷണ റഡാർ കേന്ദ്രങ്ങൾ അമേരിക്ക ലക്ഷ്യമിട്ടതായി യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. ഹോർമൂസ് കടലിടുക്കിലെ ക്വിഷം (Qeshm) ദ്വീപുകളോടും ഗോരുക്കിനോടും ചേർന്നുള്ള റഡാർ സൈറ്റുകളാണ് ആക്രമിക്കപ്പെട്ടതെന്ന് യുഎസ് വ്യക്തമാക്കി.
പ്രാദേശിക സമുദ്ര ഗതാഗതത്തിന് നേരിട്ടുള്ള ഭീഷണിയായിരുന്നു ഇറാന്റെ ഡ്രോണുകളെന്ന് ആരോപിച്ച യുഎസ്, ഭാവിയിലെ ആക്രമണങ്ങൾ തടയുന്നതിനായാണ് റഡാർ കേന്ദ്രങ്ങൾ തകർത്തതെന്ന് വിശദീകരിച്ചു. സ്വന്തം പ്രതിരോധം ഉറപ്പാക്കാനും ഭാവിയിലെ ആക്രമണങ്ങൾ തടയാനുമാണ് ഇറാന്റെ റഡാർ കേന്ദ്രങ്ങൾ തകർത്തതെന്നും യുഎസ് അറിയിച്ചു.

ഇതിനിടെ, യുഎസ് ആക്രമണത്തിന് പിന്നാലെ ഗൾഫ് മേഖലയിലെ സാഹചര്യം കൂടുതൽ സങ്കീർണമായി. കുവൈറ്റിലെയും ബഹ്റൈനിലെയും അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചതായി യുഎസ് സൈന്യം അറിയിച്ചു.
