ഇറാനിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അമേരിക്ക ‘സ്വയം പ്രതിരോധം’ എന്ന പേരിൽ മിന്നലാക്രമണം നടത്തി. ഈ സൈനിക നടപടി മേഖലയിൽ വലിയ ആശങ്കകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. ഇറാനിലെ സിരിക്, കർഗൻ, ബന്ദർ അബ്ബാസ്, മിനാബ്, വരാമിൻ, കറാജ് തുടങ്ങിയ പ്രധാന നഗരങ്ങളിൽ സ്ഫോടനങ്ങൾ നടന്നതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏപ്രിലിൽ നിലവിൽ വന്ന വെടിനിർത്തലിന് ശേഷം മേഖലയിലുണ്ടായ ഏറ്റവും നിർണ്ണായകമായ സൈനിക നീക്കമാണിത്.

സൈനിക നടപടിക്ക് പിന്നാലെ, ഇറാനിലെ സുപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം തുടരുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് രംഗത്തെത്തി. അമേരിക്കൻ സൈന്യത്തിന് പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും ഇറാൻ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന സൈനിക ശേഷി തകർക്കുന്നതിനുമാണ് ഈ നടപടികളെന്ന് അദ്ദേഹം വിശദീകരിച്ചു.പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇറാനെതിരെ വളരെ കഠിനമായ തിരിച്ചടി ഉണ്ടാകുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.
സംഘർഷാവസ്ഥയ്ക്കിടയിലും ഹോർമുസ് കടലിടുക്കിലൂടെയുള്ള തന്ത്രപ്രധാനമായ ഒരു ദൗത്യം അമേരിക്ക വിജയകരമായി പൂർത്തിയാക്കിയതായി ഡൊണാൾഡ് ട്രംപ് വെളിപ്പെടുത്തി. 100 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ വഹിച്ച കപ്പലുകളെ ഈ കടലിടുക്കിലൂടെ സുരക്ഷിതമായി പുറത്തുകടത്താൻ അമേരിക്കയുടെ രഹസ്യ ദൗത്യത്തിന് സാധിച്ചുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. അതേസമയം, ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ അയൽരാജ്യങ്ങളായ കുവൈത്തും ബഹ്‌റൈനും കടുത്ത ജാഗ്രതയിലാണ്. എന്തെങ്കിലും വിധത്തിലുള്ള തിരിച്ചടി ഉണ്ടാകുമോ എന്ന ആശങ്കയിൽ അന്താരാഷ്ട്ര സമൂഹം ഈ നീക്കങ്ങളെ ഉറ്റുനോക്കുകയാണ്.
