തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ പാർട്ടിയുടെ രാഷ്ട്രീയ-സംഘടനാ സമീപനങ്ങളെ വിമർശിച്ച് മുൻ മന്ത്രി
പി രാജീവ്. “എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്” എന്ന തിരഞ്ഞെടുപ്പ് മുദ്രാവാക്യം ശരിയായില്ലെന്നും അത് ജനങ്ങൾക്കിടയിൽ പ്രതീക്ഷിക്കാത്ത തരത്തിലുള്ള സന്ദേശമാണ് സൃഷ്ടിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് ഫലങ്ങളെ വിലയിരുത്തുന്നതിനിടെ പാർട്ടി വിവിധ വിഷയങ്ങളിൽ ആത്മപരിശോധന നടത്തിയിട്ടുണ്ടെന്നും പി രാജീവ് പറഞ്ഞു. വികസന പ്രവർത്തനങ്ങൾ മുന്നോട്ടുവെച്ചതിന്റെ അടിസ്ഥാനത്തിൽ വലിയ രാഷ്ട്രീയ വെല്ലുവിളികൾ ഇല്ലാതെ തിരഞ്ഞെടുപ്പ് മറികടക്കാമെന്നാണ് പാർട്ടി കരുതിയിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വർഗ-ബഹുജന സംഘടനകൾ സ്വതന്ത്രമായി പ്രവർത്തിക്കണമെന്ന നിലപാട് പാർട്ടി രേഖകളിൽ മാത്രമായി ഒതുങ്ങിപ്പോയതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ചില സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിൽ പാർട്ടി കൂടുതൽ വ്യക്തവും ശക്തവുമായ നിലപാട് സ്വീകരിക്കേണ്ടിയിരുന്നുവെന്നും അതിൽ വീഴ്ച സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
വെള്ളാപ്പള്ളി നടേശനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ശക്തമായ നിലപാട് സ്വീകരിക്കുന്നതിൽ പിഴവുണ്ടായതായി വിലയിരുത്തിയ പി രാജീവ്, പിന്നീട് അതിൽ തിരുത്തൽ വരുത്താൻ ശ്രമിച്ചെങ്കിലും അത് എളുപ്പമല്ലായിരുന്നുവെന്നും വ്യക്തമാക്കി. “കമ്പ്യൂട്ടറിൽ ചെയ്യുന്നതുപോലെ ഒരു കാര്യവും അൺഡു ചെയ്യാൻ കഴിയില്ല. അനുഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് ഭാവിയിൽ ഇത്തരം വിഷയങ്ങളിൽ എങ്ങനെ ഇടപെടണമെന്ന് മനസ്സിലാക്കിയിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.
ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ടും സാങ്കേതിക വശങ്ങൾക്കപ്പുറം നടപടികൾ സ്വീകരിക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതിഭാഗം അഭിഭാഷകനെ സർക്കാർ വക്കീലായി നിയമിച്ചതും ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിലും ഉണ്ടായ തിരിച്ചടികൾക്കുശേഷവും പാർട്ടി വിശദമായ പരിശോധനകൾ നടത്തിയിരുന്നുവെന്നും, ഇപ്പോഴത്തെ വിലയിരുത്തലുകൾ ഭാവിയിലെ രാഷ്ട്രീയ-സംഘടനാ പ്രവർത്തനങ്ങൾക്ക് മാർഗനിർദേശമാകുമെന്നും പി രാജീവ് പറഞ്ഞു.
