തിരുവനന്തപുരം∙ സിഎംആർഎൽ–എക്സാോജിക് കേസിൽ ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) സമൻസ്. ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്നാണ് നിർദേശം. 17ന് വീണയെ 9 മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.

2 കമ്പനികളുമായി 2017–21 കാലയളവിൽ നടത്തിയ 2.78 കോടി രൂപയുടെ കൺസൽറ്റൻസി ഫീസ് ഇടപാടുമായി ബന്ധപ്പെട്ട നേരിട്ടുള്ള ചോദ്യങ്ങൾക്കു മനസ്സറിവില്ലാത്ത കാര്യമാണെന്നായിരുന്നു വീണയുടെ മറുപടി. എക്സാലോജിക് കമ്പനിയുടെ കൺസൽറ്റൻസി ബിസിനസുമായി ബന്ധപ്പെട്ട ഫയലുകളെല്ലാം ബെംഗളൂരു ഓഫിസിലാണെന്നും അന്നത്തെ പലകാര്യങ്ങളും ഓർക്കുന്നില്ലെന്നും പല ചോദ്യങ്ങൾക്കും വീണ മറുപടി പറഞ്ഞു. എന്നാൽ വീണയുടെ മൊഴിയിൽ പൊരുത്തക്കേടുകളുണ്ടെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസം വീണയുടെ അക്കൗണ്ടുള്ള തിരുവനന്തപുരത്തെ എച്ച്ഡിഎഫ്സി ബാങ്കിൽ ഇ.ഡി. പരിശോധന നടത്തിയിരുന്നു.
വീണ മാനേജിങ് ഡയറക്ടറായ എക്സാലോജിക് സൊല്യൂഷൻസ് സേവനമൊന്നും നൽകാതെ സിഎംആർഎൽ കമ്പനിയിൽനിന്നു 2.78 കോടി രൂപ കൈപ്പറ്റിയെന്നും ഇവരുടെ സഹോദര സ്ഥാപനത്തിന്റെ അക്കൗണ്ടിൽനിന്ന് 50 ലക്ഷം രൂപ വായ്പയായി നേടിയെന്നുമാണ് ഇ.ഡിയുടെ കേസ്. ഈ തുക കള്ളപ്പണനിരോധന നിയമപ്രകാരം ‘കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച പണ’ത്തിന്റെ പരിധിയിൽ വരുമെന്നാണ് ഇ.ഡിയുടെ വാദം. പ്രതികളുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇ.ഡി പരിശോധന നടത്തിയിരുന്നു. ഇ.ഡിയും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസും (എസ്എഫ്ഐഒ) ഇതുവരെ സമാഹരിച്ച തെളിവുകളും മൊഴികളും വിശദമായി പരിശോധിച്ച ശേഷമാണ് ചോദ്യംചെയ്യൽ നടപടിയിലേക്കു കടക്കുന്നത്.
