വാഷിങ്ടൺ: യുഎസിലെ വിദഗ്ധ തൊഴിലാളികളെ പിന്തുണയ്ക്കുന്നതിനായി 50 ബില്യൺ ഡോളറിലധികം നിക്ഷേപം നടത്താൻ ഗൂഗിൾ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഇലക്ട്രീഷ്യന്മാർ, വെൽഡർമാർ, പൈപ്പ് ഫിറ്റർമാർ, ഫൈബർ ടെക്‌നീഷ്യന്മാർ തുടങ്ങിയ തൊഴിൽ വിഭാഗങ്ങളെ ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ഗൂഗിളിന്റെ ഫിലാന്ത്രോപിക് വിഭാഗമായ Google.org വഴിയാണ് നിക്ഷേപം നടപ്പാക്കുന്നത്. ഈ പദ്ധതിയിലൂടെ യുഎസിലെ 300,000ത്തിലധികം തൊഴിലാളികൾക്ക് നേരിട്ടുള്ള പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തൽ.ഡിജിറ്റൽ യുഗത്തിലും അടിസ്ഥാന സൗകര്യ മേഖലയിലെ വിദഗ്ധ തൊഴിലാളികളുടെ പ്രാധാന്യം കുറയുന്നില്ലെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ വ്യക്തമാക്കി. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ഭൗതിക അടിസ്ഥാന സൗകര്യങ്ങളിലാണെന്ന് അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ചു.
പദ്ധതി യുഎസിലെ 20 സംസ്ഥാനങ്ങൾ, 14 തൊഴിലാളി യൂണിയനുകൾ, നാല് ട്രേഡ്-കോൺട്രാക്ടർ സംഘടനകൾ എന്നിവയുമായി സഹകരിച്ച് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലായി പരിശീലന പരിപാടികളും ഔദ്യോഗിക സർട്ടിഫിക്കേഷൻ സംവിധാനങ്ങളും ഒരുക്കുന്നതാണ് പദ്ധതി.കൃത്രിമ ബുദ്ധിയുടെ (AI) വ്യാപനം തൊഴിലവസരങ്ങളിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഗൂഗിളിന്റെ ഈ വലിയ പ്രഖ്യാപനം. എഐ അടിസ്ഥാന സൗകര്യങ്ങൾ വികസിക്കുന്നതോടെ ഡാറ്റ സെന്ററുകളുടെ നിർമ്മാണവും പരിപാലനവും കൂടുതൽ സങ്കീർണമാകുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഇലക്ട്രിക്കൽ നെറ്റ്‌വർക്ക് സ്ഥാപിക്കൽ, കൂളിംഗ് സിസ്റ്റങ്ങൾ, പൈപ്പ്ലൈനുകൾ എന്നിവയുടെ നിർമ്മാണം തുടങ്ങിയ മേഖലകളിൽ വിദഗ്ധ തൊഴിലാളികളുടെ ആവശ്യം വർധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഉയർന്ന ശേഷിയുള്ള എഐ സെർവറുകളുടെ തുടർച്ചയായ പ്രവർത്തനം വലിയ താപ ഉൽപാദനത്തിന് കാരണമാകുന്നതിനാൽ പ്രത്യേക കൂളിംഗ് സംവിധാനങ്ങളും ആവശ്യമാണ്.
ഈ സാഹചര്യത്തിൽ വെൽഡർമാരുടെയും പൈപ്പ് ഫിറ്റർമാരുടെയും സേവനങ്ങൾ നിർണായകമാകുമെന്ന് റിപ്പോർട്ട് പറയുന്നു. നേരത്തെ തന്നെ ഈ മേഖലയിലായി ഗൂഗിൾ ഒരു ബില്യൺ ഡോളറിലധികം നിക്ഷേപം നടത്തിയിട്ടുണ്ടെന്നും, അതിലൂടെ ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് പരിശീലനവും അവസരങ്ങളും ലഭിച്ചതായും കമ്പനി വ്യക്തമാക്കുന്നു.
