കൊച്ചി ∙ എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ രണ്ടാംഘട്ടമായ നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള പ്രചാരണ പരിപാടികൾ ഉദ്ഘാടനം ചെയ്യാനായി കൊച്ചിയിലെത്തിയതായിരുന്നു അദ്ദേഹം. സമരം ചെയ്യുന്നിടത്ത് ആരാണ് ബ്ലെയ്ഡ് കൊണ്ടുവന്നതെന്ന് കണ്ടെത്തുമെന്നും ഇതൊരിക്കലും അംഗീകരിക്കാൻ കഴിയാത്ത മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് സമരത്തിനിടെ ബ്ലെയ്ഡ് ഉപയോഗിച്ചെന്ന ആരോപണം ഏറെ വിവാദമായിരുന്നു. ബ്ലെയ്ഡു കൊണ്ടുള്ള വരയലിൽ ഏതാനും പൊലീസുകാർക്കും പ്രവർത്തകർക്കും പരുക്കേൽക്കുകയും ചെയ്തിരുന്നു.

‘‘ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്നത് കണ്ടെത്തും. സമരത്തിനു വരുമ്പോൾ ബ്ലെയ്ഡ് കൊണ്ടുവരുന്നത് തെറ്റായ രീതിയാണ്. പൊലീസിനു ലാത്തിയും തോക്കുമൊക്കെയുണ്ട്. അതുകൊണ്ട് ബ്ലെയ്ഡിന്റെ ആവശ്യമില്ല. ബ്ലെയ്ഡ് കൊണ്ടുവന്ന സമരരീതി അംഗീകരിക്കാൻ പറ്റില്ല. ബ്ലെയ്ഡ് കൊണ്ടുവന്ന് പൊലീസുകാരെ വരയുക, ഇതൊരു പുതിയ രീതിയാണ്. പൊലീസുകാരും മനുഷ്യരാണ്, ബ്ലെയ്ഡ് കൊണ്ടുവന്നവരെ പിടികൂടും. ഞങ്ങളൊക്കെ വിദ്യാർഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്നവരാണ്. ബ്ലെയ്ഡ് കൊണ്ടുവന്നവരെ നിയമത്തിനു മുന്നിൽ െകാണ്ടുവരും, അതിൽ ഒരു സംശയവും വേണ്ട’’– ചെന്നിത്തല പറഞ്ഞു.
ബാറുകൾ അടയ്ക്കുന്ന പരിപാടി ഇപ്പോൾ ആലോചിച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മദ്യനയം സംബന്ധിച്ച് പ്രശ്നങ്ങളൊന്നുമില്ല. അക്കാര്യം യുഡിഎഫ് കൂടി തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ബാറുകൾ അടച്ചുപൂട്ടണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ചില കോണുകളിൽ നിന്ന് ഉയരുന്നുണ്ടല്ലോ എന്ന ചോദ്യത്തോട് ‘ബാറുകൾ അടയ്ക്കുന്ന പരിപാടി ഇപ്പോൾ ആലോചിച്ചിട്ടില്ലെ’ന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
