ഫിഫ ലോകകപ്പ് 2026 ഗ്രൂപ്പ് കെ മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെ 3-1ന് തോൽപ്പിച്ച ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറി. ആദ്യ പകുതിയിൽ പിന്നിലായിരുന്ന ശേഷമാണ് കോംഗോയുടെ തിരിച്ചുവരവ് ജയം.
ഈ വിജയത്തോടെ ഗ്രൂപ്പ് കെയിൽ കൊളംബിയക്കും പോർച്ചുഗലിനും പിന്നിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഡിആർ കോംഗോ അവസാന 32ൽ ഇംഗ്ലണ്ടിനെ നേരിടും. 1974ന് ശേഷം 52 വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള ലോകകപ്പ് തിരിച്ചുവരവിൽ ടീമിന്റെ ആദ്യ വിജയവുമാണിത്.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഉസ്ബെക്കിസ്ഥാൻ ഭീഷണി ഉയർത്തി. ആദ്യ ശ്രമം ഓഫ്‌സൈഡായി വിധിക്കപ്പെട്ടെങ്കിലും 10-ാം മിനിറ്റിൽ എൽഡോർ ഷോമുറോഡോവ് ഗോൾ നേടി ടീമിനെ മുന്നിലെത്തിച്ചു.
18-ാം മിനിറ്റിൽ നാഥാനയേൽ എംബുക്കുവിന്റെ ഷോട്ട് വലയിലെത്തിയെങ്കിലും വാർ പരിശോധനയ്ക്ക് ശേഷം ഗോൾ അനുവദിച്ചില്ല.
രണ്ടാം പകുതിയിൽ കൂടുതൽ പന്തടക്കവുമായി കളിച്ച കോംഗോയ്ക്ക് സമനില നേടാൻ പെനാൽറ്റി വഴിയായി. അബ്ദുകോദിർ ഖുസാനോവ് വിസയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി യോവാൻ വിസ ഗോൾ ആക്കി.
78-ാം മിനിറ്റിൽ മെഷാക് എലിയയുടെ ശ്രമത്തിന് പിന്നാലെ പന്ത് ഫിസ്റ്റൺ മയേലെയിലേക്ക് എത്തിയപ്പോൾ അദ്ദേഹം ഗോൾ നേടി കോംഗോയെ മുന്നിലെത്തിച്ചു.
സ്റ്റോപ്പേജ് ടൈമിന്റെ ആദ്യ മിനിറ്റിൽ വിസ വീണ്ടും ഗോൾ നേടിയതോടെ കോംഗോ 3-1ന്റെ ജയം ഉറപ്പിച്ചു. ആദ്യ ലോകകപ്പിൽ മൂന്ന് തോൽവികളോടെ പുറത്തായ ഉസ്ബെക്കിസ്ഥാന്റെ പ്രയാണവും ഇതോടെ അവസാനിച്ചു.
