ഓട്ടവ: യൂറോപ്യൻ യൂണിയൻ കുറഞ്ഞ മൂല്യമുള്ള ഇറക്കുമതി പാഴ്സലുകൾക്ക് പുതിയ കസ്റ്റംസ് ചട്ടങ്ങൾ നടപ്പാക്കിയതിനെ തുടർന്ന് ചില യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള പാഴ്സൽ സേവനം താൽക്കാലികമായി നിർത്തിവെച്ചതായി കാനഡ പോസ്റ്റ് അറിയിച്ചു. പുതിയ നികുതി സംവിധാനത്തിന് അനുയോജ്യമായ ബദൽ ക്രമീകരണങ്ങൾ കണ്ടെത്തുന്നതിനിടെയാണ് നടപടി.
കാനഡ പോസ്റ്റിന്റെ അറിയിപ്പുപ്രകാരം ജർമ്മനി, ഫ്രാൻസ്, ഇറ്റലി, അയർലൻഡ്, ഓസ്ട്രിയ, ബെൽജിയം, ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക്, ഫിൻലൻഡ്, ലക്സംബർഗ്, പോർച്ചുഗൽ, സ്പെയിൻ എന്നിവ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള പാഴ്സലുകൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്വീകരിക്കില്ല.
അതേസമയം, ‘ഡെലിവേർഡ് ഡ്യൂട്ടീസ് അൺപെയ്ഡ്’ (DDU) സംവിധാനം ബാധകമാക്കാൻ കഴിയുന്ന പോളണ്ട്, ലാത്വിയ, സ്വീഡൻ തുടങ്ങിയ മറ്റ് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിലേക്കുള്ള പാഴ്സൽ സേവനം തുടരുമെന്നും കാനഡ പോസ്റ്റ് വ്യക്തമാക്കി. ഈ സംവിധാനത്തിൽ ഉൽപ്പന്നം സ്വീകരിക്കുന്നയാളാണ് ഇറക്കുമതി നികുതിയും അനുബന്ധ ചാർജുകളും അടയ്ക്കേണ്ടത്.

ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന പുതിയ ചട്ടപ്രകാരം യൂറോപ്യൻ യൂണിയന് പുറത്തുനിന്ന് വരുന്ന 150 യൂറോ (ഏകദേശം 240 കനേഡിയൻ ഡോളർ) അല്ലെങ്കിൽ അതിൽ താഴെ മൂല്യമുള്ള ഓരോ പാഴ്സലിനും 3 യൂറോ കസ്റ്റംസ് ഫീസ് ഈടാക്കും. മുമ്പ് ഇത്തരം കുറഞ്ഞ മൂല്യമുള്ള പാഴ്സലുകൾക്ക് പ്രത്യേക ഇളവുകൾ ലഭ്യമായിരുന്നു.
ഓൺലൈൻ വ്യാപാരത്തിന്റെ വേഗത്തിലുള്ള വളർച്ചയെ തുടർന്ന് നിലവിലെ സംവിധാനത്തിൽ മാറ്റം അനിവാര്യമാണെന്ന് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കിയിട്ടുണ്ട്. 2025-ൽ 5.9 ബില്യൺ കുറഞ്ഞ മൂല്യമുള്ള പാഴ്സലുകളാണ് യൂറോപ്യൻ യൂണിയനിലെത്തിയതെന്നും ഇത് ആകെ ഇറക്കുമതിയുടെ 97 ശതമാനമാണെന്നും അധികൃതർ അറിയിച്ചു.
പാഴ്സലുകളുടെ മൂല്യം മനപ്പൂർവം കുറച്ചുകാണിച്ച് നികുതി വെട്ടിക്കുന്നത് തടയുക, കസ്റ്റംസ് നടപടിക്രമങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക, പ്രാദേശിക വ്യാപാരികൾക്ക് തുല്യ മത്സര സാഹചര്യം ഉറപ്പാക്കുക എന്നിവയാണ് പുതിയ ചട്ടങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് യൂറോപ്യൻ യൂണിയൻ വിശദീകരിച്ചു.
