ഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ എക്‌സ് അക്കൗണ്ടിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഡൽഹി ഹൈക്കോടതി നീക്കി. അക്കൗണ്ട് പുനഃസ്ഥാപിക്കുന്നതിൽ എതിർപ്പില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചതിനെ തുടർന്നാണ് കോടതി നടപടി.അക്കൗണ്ട് ഉടമയായ അഭിജീത് ദീപ്‌കെ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് സ്വർണ കാന്ത ശർമയുടെ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. വിലക്ക് നീക്കിയ കോടതി തീരുമാനത്തെ സിജെപി സ്വാഗതം ചെയ്തു. ഇത് വലിയ വിജയമാണെന്ന് അഭിജീത് ദീപ്‌കെ എക്‌സിലൂടെ പ്രതികരിച്ചു.
ജൂൺ 21ന് നടന്ന നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായാണ് സിജെപിയുടെ എക്‌സ് അക്കൗണ്ട് ബ്ലോക്ക് ചെയ്തത്. മുൻകരുതൽ നടപടിയെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ വിശദീകരണം.സിജെപിയുടെ പോസ്റ്റുകൾ രാജ്യത്തെ പരീക്ഷാർഥികളിലും രക്ഷിതാക്കളിലും ആശയക്കുഴപ്പം സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം. ഇതിന്റെ ഭാഗമായി എക്‌സ് അക്കൗണ്ടിന്റെ പ്രവർത്തനം താൽക്കാലികമായി നിയന്ത്രിച്ചിരുന്നു.

നീറ്റ് പുനഃപരീക്ഷ പൂർത്തിയായ സാഹചര്യത്തിൽ അക്കൗണ്ട് പുനഃസ്ഥാപിക്കുന്നതിൽ തടസമില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. “പരീക്ഷ കഴിഞ്ഞതിനാൽ എക്‌സ് അക്കൗണ്ട് അൺബ്ലോക്ക് ചെയ്യുന്നതിൽ സർക്കാരിന് ഇനി ബുദ്ധിമുട്ടില്ല,” സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ വ്യക്തമാക്കി.
അതേസമയം, രാജ്യത്തെ പരീക്ഷാ ക്രമക്കേടുകൾക്കെതിരായ സിജെപിയുടെ പ്രതിഷേധം ഡൽഹിയിലെ ജന്തർ മന്തറിൽ തുടരുകയാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും പരീക്ഷാ ക്രമക്കേടുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നൽകണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം.സിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ അനിശ്ചിതകാല നിരാഹാര സമരം പത്താം ദിവസത്തിലേക്ക് കടന്നു.
