അങ്കാറ: ഇറാനുമായുള്ള വെടിനിർത്തൽ ധാരണാപത്രം അവസാനിച്ചതായി പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനുമായുള്ള ചർച്ചകൾ ഇനി സമയം പാഴാക്കലാണെന്നും നാറ്റോ ഉച്ചകോടിയുടെ ഭാഗമായി തുർക്കിയിലെ അങ്കാറയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്. പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷ സാഹചര്യം രൂക്ഷമാകുന്നതിനിടെയാണ് ട്രംപിന്റെ പുതിയ പ്രതികരണം. കഴിഞ്ഞ രാത്രി ഇറാനെതിരെ ശക്തമായ ആക്രമണം നടത്തിയതായും ഏത് ആക്രമണത്തിനും തിരിച്ചടി നൽകുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതായും ട്രംപ് അവകാശപ്പെട്ടു.

ഇറാന്റെ ആണവ പദ്ധതിയാണ് പ്രധാന വിഷയമെന്നും ഇറാനെ ആണവായുധ മുക്തമാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്നും ട്രംപ് വ്യക്തമാക്കി. ഇറാൻ ആണവായുധം സ്വന്തമാക്കിയിരുന്നെങ്കിൽ അത് ഉപയോഗിക്കുമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.ഇറാനുമായി ഇടപെടാനുള്ള വിഷയം അവസാനിച്ചു എന്ന നിലപാടാണ് തനിക്കുള്ളതെന്നും, നിലവിലെ ഇറാൻ നേതൃത്വവുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്നും ട്രംപ് പറഞ്ഞു.
അതേസമയം, ഇറാനുമായുള്ള സംഘർഷത്തിൽ അമേരിക്കയെ പിന്തുണയ്ക്കാൻ തയ്യാറാകാത്ത ചില നാറ്റോ രാജ്യങ്ങളുടെ നിലപാടിലും ട്രംപ് അതൃപ്തി പ്രകടിപ്പിച്ചു. സഖ്യരാജ്യങ്ങൾ കൂടുതൽ ശക്തമായ പിന്തുണ നൽകേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
