ഹനോയ്:തെക്കൻ വിയറ്റ്നാമിലെ വിനോദസഞ്ചാര കേന്ദ്രമായ ഫു കോക്ക് ദ്വീപിന് സമീപം ഇന്ത്യക്കാരുമായി സഞ്ചരിച്ച സ്പീഡ് ബോട്ട് മുങ്ങി. അപകടത്തിൽ 15 ഇന്ത്യൻ വിനോദസഞ്ചാരികൾ മരിച്ചു. ആന്ധ്രാപ്രദേശ്, തെലങ്കാന സ്വദേശികളാണ് മരിച്ചവരിൽ ഭൂരിഭാഗവും എന്നാണ് പ്രാഥമിക വിവരം.32 വിനോദസഞ്ചാരികളും നാല് ജീവനക്കാരുമുൾപ്പെടെ 36 പേരാണ് ബോട്ടിലുണ്ടായിരുന്നത്. അപകടത്തിൽപ്പെട്ടവരിൽ 21 പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ബാക്കിയുള്ളവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് ഹനോയിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

പ്രാദേശിക സമയം ഇന്ന് രാവിലെ 10.30ഓടെയാണ് അപകടമുണ്ടായത്. ഹോൺ മെയ് റൂട്ട് എൻഗോയ് ദ്വീപിൽ നിന്ന് ആൻ തൊയ് തുറമുഖത്തേക്ക് യാത്ര ചെയ്യുകയായിരുന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.പ്രക്ഷുബ്ധമായ കടലും ശക്തമായ കാറ്റുമാണ് ബോട്ട് മറിഞ്ഞതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ യാത്രക്കാരും ജീവനക്കാരും എല്ലാവരും കടലിൽ വീണു.പുറത്തുവന്ന ദൃശ്യങ്ങളിൽ കടലിൽ തലകീഴായി മറിഞ്ഞ ബോട്ടിന് സമീപം രക്ഷാപ്രവർത്തകർ സ്പീഡ് ബോട്ടുകളിലെത്തി രക്ഷാപ്രവർത്തനം നടത്തുന്നതായി കാണാം. സംഭവത്തിൽ കൂടുതൽ വിവരങ്ങൾക്കായി അധികൃതർ അന്വേഷണം തുടരുകയാണ്.
