തെഹ്‌റാൻ: നിർമാണത്തിലിരുന്ന ആണവകേന്ദ്രത്തിന് നേരെ അമേരിക്ക ആക്രമണം നടത്തിയെന്ന് ഇറാൻ ആരോപിച്ചു. ഖുസെസ്താൻ പ്രവിശ്യയിലെ ഡാർകോവിൻ ആണവനിലയമാണ് ആക്രമിക്കപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ഇറാൻ അറിയിച്ചു. ആക്രമണത്തെ ഇറാൻ ആണവോർജ്ജ ഏജൻസി അപലപിച്ചു.പ്രാദേശിക സമയം പുലർച്ചെ 3.39ഓടെയാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ട്. 2022ലാണ് ഡാർകോവിൻ ആണവനിലയത്തിന്റെ നിർമാണം ആരംഭിച്ചത്.
അതേസമയം, ജോർദാനിലെ വിമാനത്താവളങ്ങളും തുറമുഖങ്ങളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നതായി ജോർദാൻ അധികൃതർ അറിയിച്ചു. നേരത്തെ അഖ്ബ വിമാനത്താവളത്തിലും തുറമുഖത്തും യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് യുഎസ് എംബസി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ജോർദാൻ വിശദീകരണം നൽകിയത്.
ഇതിനിടെ, ഇറാനെതിരായ യുഎസ് ആക്രമണം തുടർച്ചയായ ഏഴാം ദിവസവും തുടരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. യസ്ദ് നഗരം, ബന്ദർ അബ്ബാസ്, സിറിക്, ഖിഷം ദ്വീപുകൾ എന്നിവിടങ്ങളിൽ ആക്രമണം നടന്നതായി ഇറാൻ അറിയിച്ചു.

യുഎസ് ആക്രമണങ്ങൾക്ക് തിരിച്ചടിയായി ഇറാനും നടപടികൾ സ്വീകരിച്ചതായി അവകാശപ്പെട്ടു. ഹോർമുസ് മേഖലയിൽ രണ്ട് എണ്ണക്കപ്പലുകൾ ആക്രമിച്ചതായും ബദൽ കടൽപാതകൾ ഉപയോഗിക്കുന്നത് അപകടകരമാണെന്നും ഇറാൻ സേന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ജോർദാനിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ഇറാൻ മിസൈൽ ആക്രമണത്തിൽ നിരവധി അമേരിക്കൻ സൈനികർക്ക് പരുക്കേറ്റതായി യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നു.
ഇറാനിലെ സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ് നടത്തിയ ആക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടതായി ഇറാൻ ആരോപിച്ചു. പാലങ്ങൾ, വൈദ്യുതി നിലയങ്ങൾ, ട്രെയിൻ സ്റ്റേഷനുകൾ എന്നിവയ്ക്ക് നേരെയും ആക്രമണം നടന്നതായി ഇറാൻ അറിയിച്ചു. അതേസമയം, അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഇറാനിലെ യുഎസ് നടപടികൾ വിജയകരമായ മുന്നേറ്റമാണെന്ന് അവകാശപ്പെട്ടു.
