അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ ഒൻപതാം ദിവസത്തിലേക്ക് കടന്നതോടെ പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ രൂക്ഷമായി. ഇറാനിലെ നിരവധി നഗരങ്ങളിൽ അമേരിക്ക പുതിയ ആക്രമണം നടത്തിയതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ, ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന രണ്ട് എണ്ണക്കപ്പലുകൾ പൊട്ടിത്തെറിച്ച് പ്രവർത്തനരഹിതമായതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) അറിയിച്ചു.
അന്താരാഷ്ട്ര വ്യാപാര കപ്പലുകൾക്ക് ഭീഷണിയാകുന്ന ഇറാന്റെ സൈനിക ശേഷി ദുർബലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ആക്രമണങ്ങൾ ആരംഭിച്ചതെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. ആക്രമണങ്ങളുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
അതേസമയം, ജോർദാനിലെ അഖബ വിമാനത്താവളത്തിലെ അമേരിക്കൻ വിമാനങ്ങളെയും കുവൈത്തിലെ അൽ-അദിരി ക്യാമ്പ്, അലി അൽ സലേം എയർബേസ് എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളെയും സിറിയയിലെ അമേരിക്കൻ സൈനിക സ്വത്തുക്കളെയും ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ലക്ഷ്യമിട്ടതായി ഐആർജിസി അവകാശപ്പെട്ടു.
ബഹ്റൈനിൽ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമയം, ഇറാന്റെ ആക്രമണത്തിൽ ഉപയോഗിച്ചതായി പറയുന്ന ഡ്രോണുകൾ തടഞ്ഞതായി കുവൈത്ത് സൈന്യവും വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന വ്യാപാരക്കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടർന്നാൽ അമേരിക്കയും പ്രതികരണം തുടരുമെന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. ഹോർമുസ് അന്താരാഷ്ട്ര ജലപാതയാണെന്നും അതിന്റെ സുരക്ഷ ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം നയതന്ത്രപരമായ പരിഹാരത്തിനുള്ള വാതിൽ തുറന്നുകിടക്കുകയാണെന്നും റൂബിയോ പറഞ്ഞു.
ഹോർമുസിലെ സുരക്ഷിതമല്ലാത്ത തെക്കൻ പാതയിലൂടെ സഞ്ചരിക്കാൻ അമേരിക്കൻ സൈന്യം പ്രോത്സാഹിപ്പിച്ച രണ്ട് എണ്ണക്കപ്പലുകൾ പൊട്ടിത്തെറിച്ച് പ്രവർത്തനരഹിതമായെന്നാണ് ഐആർജിസിയുടെ അവകാശവാദം. എന്നാൽ ഈ സംഭവത്തെ സ്വതന്ത്രമായി സ്ഥിരീകരിക്കാൻ റോയിറ്റേഴ്സിന് കഴിഞ്ഞിട്ടില്ല. കപ്പലുകളുടെ പേരോ പതാകയോ ജീവനക്കാരുടെ വിവരങ്ങളോ ആളപായമുണ്ടോയെന്നതോ സംബന്ധിച്ച വിവരങ്ങളും ഇറാൻ പുറത്തുവിട്ടിട്ടില്ല.
സംഘർഷം തുടരുന്നതിനിടെ കുവൈത്തിലെ ഉപ്പുവെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റിന് നേരെ തുടർച്ചയായ രണ്ടാം ദിവസവും ആക്രമണമുണ്ടായതായി കുവൈത്ത് സർക്കാർ അറിയിച്ചു. സുപ്രധാന സിവിലിയൻ അടിസ്ഥാനസൗകര്യത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണിതെന്നും സർക്കാർ ആരോപിച്ചു.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതം കുറഞ്ഞതായും എൽഎസ്ഇജി (LSEG) കണക്കുകൾ വ്യക്തമാക്കുന്നു. ഞായറാഴ്ച നാല് കപ്പലുകൾ മാത്രമാണ് കടലിടുക്ക് കടന്നത്. അതിന് മുൻദിവസം എട്ട് കപ്പലുകളായിരുന്നു കടന്നുപോയത്.
സംഘർഷത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില രണ്ട് ശതമാനം ഉയർന്ന് ബാരലിന് 90 ഡോളറിന് മുകളിലെത്തി.
അതിനിടെ, ഇറാഖിൽ തകർന്നുവീണ ഇറാനിയൻ ഡ്രോണിന്റെ പൊട്ടാത്ത സ്ഫോടകവസ്തു നിർവീര്യമാക്കുന്നതിനിടെ ഒരു അമേരിക്കൻ സൈനികൻ കൊല്ലപ്പെട്ടതായി യു.എസ്. സൈന്യം അറിയിച്ചു. ഇതോടെ യുദ്ധം ആരംഭിച്ചതിന് ശേഷം കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ എണ്ണം 17 ആയി. 420-ലധികം പേർക്ക് പരിക്കേറ്റതായും യു.എസ്. സൈന്യം അറിയിച്ചു
