വിനിപെഗ്: കാനഡയിലെ വിവിധ പ്രവിശ്യകളിൽ തുടരുന്ന കാട്ടുതീയും വെള്ളപ്പൊക്കവും രാജ്യത്തെ വേനൽക്കാല വിനോദസഞ്ചാര മേഖലയ്ക്ക് വലിയ തിരിച്ചടിയാകുന്നു. വടക്കുപടിഞ്ഞാറൻ ഒന്റാരിയോയിലെ കാട്ടുതീയും പടിഞ്ഞാറൻ മാനിറ്റോബയിലെ വെള്ളപ്പൊക്കവും നിരവധി റിസോർട്ടുകളുടെയും ക്യാംപ് ഗ്രൗണ്ടുകളുടെയും പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു.ബുക്കിങ്ങുകൾ റദ്ദാകുന്നതും വിനോദസഞ്ചാര കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ തകരുന്നതും ചെറുകിട ടൂറിസം സംരംഭകർക്ക് വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്.
തണ്ടർ ബേയിൽ നിന്ന് ഏകദേശം 220 കിലോമീറ്റർ വടക്കുകിഴക്കായി പ്രവർത്തിക്കുന്ന പാഷാ ലേക്ക് കാബിൻസ് എന്ന ഫിഷിങ് ലോഡ്ജിന്റെ ഉടമ വിക്ടോറിയ ലാഫ്രെനിയേർ, താൻ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള പ്രതിസന്ധിയാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്ന് പറഞ്ഞു. റിസോർട്ടിൽ നിന്ന് നാല് കിലോമീറ്റർ മാത്രം അകലെയായിരുന്നു കാട്ടുതീ എത്തിയിരുന്നത്.വായുവിലൂടെ പറന്നെത്തിയ കത്തിയ മരക്കഷണങ്ങളും കനത്ത പുകയും പ്രദേശത്തെ സാഹചര്യം ഭീതിജനകമാക്കിയെന്നും അവർ വ്യക്തമാക്കി.
ബുക്കിങ്ങുകളിൽ വൻ ഇടിവ്
കാട്ടുതീയും പുകമഞ്ഞും കാരണം വിനോദസഞ്ചാരികൾ യാത്രകൾ ഒഴിവാക്കുന്നതോടെ സീസണിലെ വരുമാനത്തിൽ വലിയ ഇടിവാണ് അനുഭവപ്പെടുന്നത്. നേരത്തെ മുഴുവൻ ബുക്കിങ്ങുകളും നിറഞ്ഞിരുന്ന കാലയളവിൽ ഇപ്പോൾ പകുതിയിൽ താഴെ മാത്രമാണ് ബുക്കിങ് ശേഷിക്കുന്നതെന്ന് റിസോർട്ട് ഉടമകൾ പറയുന്നു.
വായു മലിനീകരണ മുന്നറിയിപ്പുകളും പ്രദേശത്ത് തുടരുന്ന നിരവധി കാട്ടുതീകളുമാണ് ബുക്കിങ് റദ്ദാക്കലിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.രാജ്യത്തുടനീളം 950-ലധികം കാട്ടുതീകൾ ഇപ്പോഴും തുടരുന്നതായാണ് റിപ്പോർട്ടുകൾ. ഇതിൽ ഏകദേശം 200 എണ്ണം ഒന്റാരിയോ പ്രവിശ്യയിലാണ്. പുകമഞ്ഞ് വ്യാപിച്ചതിനെ തുടർന്ന് എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചെയ്ഞ്ച് കാനഡ വിവിധ മേഖലകളിൽ വായു ഗുണനിലവാര മുന്നറിയിപ്പുകളും പുറപ്പെടുവിച്ചിട്ടുണ്ട്.

മാനിറ്റോബയിൽ വെള്ളപ്പൊക്കം ക്യാംപ് ഗ്രൗണ്ടുകൾ തകർത്തു
അതേസമയം, മാനിറ്റോബയുടെ പടിഞ്ഞാറൻ മേഖലയിൽ ഉണ്ടായ ശക്തമായ വെള്ളപ്പൊക്കം നിരവധി ക്യാംപ് ഗ്രൗണ്ടുകളുടെ പ്രവർത്തനം തടസ്സപ്പെടുത്തി.വിനിപെഗിൽ നിന്ന് ഏകദേശം 350 കിലോമീറ്റർ വടക്കുപടിഞ്ഞാറായി ഷെൽ നദിക്കരയിൽ പ്രവർത്തിക്കുന്ന അസെസിപ്പി ബീച്ച് ആൻഡ് ക്യാംപ് ഗ്രൗണ്ട് കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെ ഉണ്ടായ രണ്ട് വലിയ വെള്ളപ്പൊക്കങ്ങളിൽ കനത്ത നാശനഷ്ടം നേരിട്ടു.22 ക്യാംപ് സൈറ്റുകളിൽ 14 എണ്ണം നദിയിലേക്ക് ഇടിഞ്ഞുവീണതായി ഉടമ കാരൻ ഗോറലുക്ക് അറിയിച്ചു. വെള്ളത്തിന്റെ ഒഴുക്കിൽ ഒലിച്ചുപോയതോടെ ക്യാംപ് ഗ്രൗണ്ടിന്റെ പകുതിയിലേറെ ഭാഗം നഷ്ടമായി. ഇനി എട്ട് സൈറ്റുകൾ മാത്രമാണ് ശേഷിക്കുന്നതെന്നും ഈ വേനൽക്കാലത്ത് പ്രവർത്തനം പുനരാരംഭിക്കാൻ കഴിയില്ലെന്നും ഉടമ പറഞ്ഞു.
