ടൊറന്റോ: കാനഡയിലെ ബ്രാംപ്ടണിൽ സോഷ്യൽ മീഡിയ വഴി വ്യാജ വാടക വീട് പരസ്യങ്ങൾ നൽകി നിരവധി പേരെ കബളിപ്പിച്ച കേസിൽ
27-കാരിയായ സാവ്രീത് കൗറിനെ പീൽ റീജനൽ പൊലീസ് അറസ്റ്റ് ചെയ്തു. 17 പേരിൽ നിന്നാണ് യുവതി പണം തട്ടിയെടുത്തത്. ഇരകൾക്ക് ആകെ ഏകദേശം 60,000 കനേഡിയൻ ഡോളറിന്റെ നഷ്ടമുണ്ടായതായി പൊലീസ് അറിയിച്ചു.
2025 മേയ് മാസത്തിനും 2026 ഫെബ്രുവരി മാസത്തിനും ഇടയിൽ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി ബേസ്മെന്റ് അപ്പാർട്ടുമെന്റുകൾ ഉൾപ്പെടെയുള്ള വീടുകൾ വാടകയ്ക്കുണ്ടെന്ന വ്യാജ പരസ്യം നൽകിയായിരുന്നു തട്ടിപ്പ്. പരസ്യം കണ്ട് വരുന്നവരുമായി വാടകക്കരാർ ഒപ്പിടുകയും ആദ്യത്തെയും അവസാനത്തെയും മാസത്തെ വാടക അഡ്വാൻസായി വാങ്ങി പണം തട്ടിയെടുക്കുന്നതായിരുന്നു രീതി. ഇരകൾ തങ്ങളുടെ സാധനങ്ങളുമായി പുതിയ വീട്ടിലേക്ക് താമസം മാറാൻ എത്തിയപ്പോഴാണ് തങ്ങൾ പറ്റിക്കപ്പെട്ടതായും അത്തരം വീടുകൾ വാടകയ്ക്ക് ലഭ്യമല്ലെന്ന് പോലും തിരിച്ചറിഞ്ഞത്.

പ്രതിക്കെതിരെ 38 തട്ടിപ്പ് കേസുകളും പൊലീസിനെ ഔദ്യോഗിക കൃത്യനിർവഹണത്തിൽ നിന്ന് തടസ്സപ്പെടുത്തിയതിനുള്ള ഒരു കേസും ഉൾപ്പെടെ ആകെ 39 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. കേസിൽ അന്വേഷണം തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.വാടകയ്ക്ക് വീട് അന്വേഷിക്കുന്നവർ പരസ്യങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കണമെന്നും, സ്ഥലം നേരിൽ പരിശോധിക്കാതെ അഡ്വാൻസ് തുക അയക്കരുതെന്നും, യാഥാർഥ്യത്തിന് നിരക്കാത്തവിധം ആകർഷകമായി തോന്നുന്ന ഓഫറുകളിൽ ജാഗ്രത പാലിക്കണമെന്നും പൊലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
