തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലെ റെയ്ഡിന് പിന്നാലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ഏഴ് പ്രതികളുടെ ജാമ്യഹർജി പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി വീണ്ടും തള്ളി. ഇതോടെ കഴിഞ്ഞ 57 ദിവസമായി റിമാൻഡിൽ കഴിയുന്ന പ്രതികൾക്ക് നിലവിൽ ജയിൽവാസം തുടരും.
പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ് നസീറാണ് ജാമ്യഹർജി തള്ളിയത്. കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികൾ അന്വേഷണത്തോട് പൂർണമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് ജാമ്യം അനുവദിച്ചാൽ പ്രതികൾ ഒളിവിൽ പോകാനും സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ കേസ് അട്ടിമറിക്കാനോ സാധ്യതയുണ്ടെന്ന് ഇ ഡിക്കായി ഹാജരായ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ ജെ സന്തോഷ് കുമാർ വാദിച്ചു. ഈ വാദങ്ങൾ അംഗീകരിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.
പള്ളിച്ചൽ സ്വദേശി ശ്രീജിത്, വട്ടിയൂർക്കാവ് സ്വദേശി അനിൽകുമാർ, പേട്ട സ്വദേശി ദിനീത് എൻ നായർ, കരമന സ്വദേശി അമൽ, കൊടുങ്ങാനൂർ സ്വദേശി ദിനകർ, കരമന സ്വദേശി ഷിജു സലിം, മണക്കാട് സ്വദേശി നിഷാദ് എന്നിവരാണ് ജാമ്യാപേക്ഷ നൽകിയിരുന്ന ഏഴ് പ്രതികൾ.
