ഡൽഹി: വിമാനത്താവളങ്ങൾ നടത്തുന്ന കമ്പനികൾക്ക് എയർലൈൻ സർവീസ് ആരംഭിക്കാൻ അനുമതി നൽകുന്ന തരത്തിൽ നിലവിലെ വ്യോമയാന ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. ഈ മാറ്റം നിലവിൽ നടപ്പായാൽ അദാനി ഗ്രൂപ്പിനും ജിഎംആർ ഗ്രൂപ്പിനും എയർലൈൻ സർവീസ് ആരംഭിക്കാൻ അവസരം ലഭിച്ചേക്കും.
നിലവിലെ ചട്ടപ്രകാരം വിമാനത്താവളങ്ങൾ നടത്തുന്ന കമ്പനികൾക്ക് എയർലൈൻ സ്ഥാപനങ്ങളിൽ നിർദിഷ്ട പരിധിയിലധികം ഓഹരി പങ്കാളിത്തം അനുവദിച്ചിട്ടില്ല. ഈ വ്യവസ്ഥയിൽ മാറ്റം കൊണ്ടുവരുന്നതിനുള്ള ചർച്ചകളാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം നടത്തുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
നിർദേശത്തിന് നിയമ മന്ത്രാലയത്തിന്റെയും കേന്ദ്ര മന്ത്രിസഭയുടെയും അനുമതി ലഭിക്കേണ്ടതുണ്ട്. നിലവിൽ മുംബൈ, ഡൽഹി വിമാനത്താവളങ്ങളുടെ നടത്തിപ്പുകാരായ കമ്പനികൾക്ക് എയർലൈൻ സ്ഥാപനങ്ങളിൽ 10 ശതമാനത്തിലധികം ഓഹരി കൈവശം വയ്ക്കാൻ അനുമതിയില്ല. ഈ വ്യവസ്ഥയിൽ ഇളവ് വരുത്താനാണ് സർക്കാർ ആലോചിക്കുന്നത്.

ഇന്ത്യൻ ആഭ്യന്തര വ്യോമയാന മേഖലയിൽ നിലവിൽ എയർ ഇന്ത്യയും ഇൻഡിഗോയുമാണ് പ്രധാന പങ്കാളികൾ. ആഭ്യന്തര സർവീസുകളുടെ ഭൂരിഭാഗവും ഈ രണ്ട് കമ്പനികളാണ് നടത്തുന്നത്. മത്സരാധിഷ്ഠിത സാഹചര്യം ശക്തമാക്കുകയും കൂടുതൽ വിമാനക്കമ്പനികളെ രംഗത്തിറക്കുകയും ചെയ്യുകയെന്ന ലക്ഷ്യവും ചട്ടഭേദഗതിക്ക് പിന്നിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ജെറ്റ് എയർവേയ്സും ഗോ എയറും സർവീസ് അവസാനിപ്പിച്ചതിനെ തുടർന്ന് വ്യോമയാന മേഖലയിലുണ്ടായ വിടവ് നികത്തുന്നതിനും പുതിയ എയർലൈൻ കമ്പനികളുടെ പ്രവേശനം സഹായകമാകുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.
2047ഓടെ രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 350 ആയി ഉയർത്തുകയെന്ന ലക്ഷ്യവും കേന്ദ്ര സർക്കാർ മുന്നോട്ടുവച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വർധിച്ചുവരുന്ന വിമാനത്താവള ശൃംഖലയെ കാര്യക്ഷമമായി ഉപയോഗപ്പെടുത്താൻ കൂടുതൽ വിമാനക്കമ്പനികൾ ആവശ്യമായി വരുമെന്ന വിലയിരുത്തലും സർക്കാർ നടത്തുന്നുണ്ട്. നിലവിൽ ചട്ടഭേദഗതി സംബന്ധിച്ച അന്തിമ തീരുമാനം എടുത്തിട്ടില്ല. മന്ത്രാലയ തലത്തിലുള്ള ചർച്ചകൾക്ക് ശേഷമായിരിക്കും തുടർനടപടികൾ.
