ഐഡഹോ: അമേരിക്കയിലെ ഐഡഹോ സംസ്ഥാനത്തെ ട്വിൻ ഫാൾസിൽ ശനിയാഴ്ച ഉച്ചതിരിഞ്ഞുണ്ടായ വെടിവെപ്പിൽ നിരവധി പേർ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു.
ബ്ലൂ ലേക്സ് ബൊളിവാർഡ് നോർത്തിൽ പുതുതായി തുറന്ന ഇൻ-ആൻ്റ് -ഔട്ട് ബർഗർ റെസ്റ്റോറന്റിന് സമീപമാണ് വെടിവെപ്പ് നടന്നത്. റെസ്റ്റോറന്റ് പ്രവർത്തനം ആരംഭിച്ച് ഒരാഴ്ച മാത്രമായിരിക്കെയാണ് സംഭവം.
ട്വിൻ ഫാൾസ് പൊലീസ് ചീഫ് മാത്യു ഹിക്സ് അറിയിച്ചതനുസരിച്ച്, വെടിവെപ്പ് നടത്തിയതായി കരുതുന്നയാളെ സംഭവസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഇയാളുടെ മരണം എങ്ങനെയാണ് സംഭവിച്ചതെന്നത് ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണത്തിലാണ്. നിലവിൽ പൊതുജനങ്ങൾക്ക് ഭീഷണിയില്ലെന്നും പൊലീസ് വ്യക്തമാക്കി.

നഗരത്തിന്റെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ജോഷ് പാമർ പറയുന്നതനുസരിച്ച്, കുറഞ്ഞത് മൂന്ന് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരുടെ എണ്ണം ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. കൃത്യമായ മരണസംഖ്യയും പരിക്കേറ്റവരുടെ എണ്ണവും പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ആക്രമിയുടെ വ്യക്തിത്വവും വെടിവെപ്പിന് പിന്നിലെ ഉദ്ദേശ്യവും കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് നൂറുകണക്കിന് ആളുകളിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതനുസരിച്ച് അന്വേഷണ ഉദ്യോഗസ്ഥർ വിശദാംശങ്ങൾ പുറത്തുവിടുമെന്നാണ് അറിയുന്നത്.
