Thursday, August 6, 2026

അഭിമന്യു വധക്കേസ്: പ്രതികൾക്കെതിരെ അധിക വകുപ്പ് ചുമത്താൻ കോടതിയുടെ അനുമതി; 16 പേരും ഹാജരാകണമെന്ന് നിർദേശം

കൊച്ചി: മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യു വധക്കേസിൽ പ്രതികൾക്കെതിരെ ഒരു അധിക വകുപ്പ് കൂടി ചുമത്താൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അനുമതി നൽകി. പ്രതികൾ നേരിട്ട് ഹാജരാകാത്തതിൽ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി.കേസിലെ 16 പ്രതികളും അടുത്ത തിങ്കളാഴ്ച കോടതിയിൽ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. തുടർന്ന് ചുമത്തിയ പുതിയ കുറ്റം പ്രതികൾക്ക് വായിച്ചുകേൾപ്പിക്കണമെന്നും ഉത്തരവിട്ടു. പ്രതികൾക്കെതിരെ ഐപിസി 323 വകുപ്പ് കൂടി ചുമത്താനാണ് കോടതിയുടെ അനുമതി.

കേസിൽ ഒരു പ്രതി പോലും ഇന്ന് ഹാജരാകാതിരുന്നതോടെയാണ് കോടതി അധിക കുറ്റം ചുമത്താനുള്ള നടപടിക്ക് അനുമതി നൽകിയത്. പ്രതികളുടെ അഭാവത്തിൽ കോടതി വിമർശനവും ഉന്നയിച്ചു.

അഭിമന്യു വധക്കേസിന്റെ വിചാരണ നാലുമാസത്തിനകം പൂർത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. അഭിമന്യുവിന്റെ അമ്മ ഭൂപതി നൽകിയ ഹർജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ നിർദേശം. ഇനി വിചാരണയ്ക്കായി സമയപരിധി നീട്ടിനൽകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

2018 ജൂലൈ രണ്ടിനാണ് മഹാരാജാസ് കോളജിൽ വെച്ച് അഭിമന്യു കൊല്ലപ്പെട്ടത്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന അഭിമന്യുവിനെ പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ ചേർന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്.

കേസിൽ ആകെ 30 പ്രതികളാണുള്ളത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തെന്ന് അന്വേഷണസംഘം കണ്ടെത്തിയ 16 പ്രതികൾക്കെതിരെയാണ് 1,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

കേസിലെ പ്രധാന പ്രതികളിൽ ചിലരെ പിടികൂടുന്നതിൽ ഉണ്ടായ കാലതാമസം, കോടതിയുടെ കസ്റ്റഡിയിലിരിക്കെ പ്രധാനപ്പെട്ട രേഖകൾ കാണാതായ സംഭവം എന്നിവ നേരത്തെ വിവാദമായിരുന്നു. എട്ട് വർഷത്തോളം വിചാരണ നീണ്ടുപോയതിലും വിമർശനങ്ങൾ ഉയർന്നിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!