Saturday, August 8, 2026

സേവനത്തില്‍ നിന്ന് ഒഴിവാക്കിയ സൈനിക വിമാനങ്ങള്‍ വില്‍ക്കുന്നു; ബിസിയിലെ അഗ്നിശമന കമ്പനിക്ക് കൈമാറും

വന്‍കൂവര്‍: രാജ്യത്തെ കാട്ടുതീ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സേവനത്തില്‍ നിന്ന് വിരമിച്ച 10 സൈനിക ഗതാഗത വിമാനങ്ങള്‍ സ്വകാര്യ അഗ്‌നിശമന കമ്പനിക്ക് കൈമാറാന്‍ കനേഡിയന്‍ ഫെഡറല്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ബ്രിട്ടിഷ് കൊളംബിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘കൂള്‍സണ്‍ ഏവിയേഷനുമായി’ (Coulson Aviation) കരാറിലെത്താനാണ് തീരുമാനം.

കനേഡിയന്‍ സൈന്യത്തില്‍ തിരച്ചില്‍, രക്ഷാപ്രവര്‍ത്തനം, തന്ത്രപ്രധാന ചരക്കുനീക്കം എന്നിവയ്ക്കായി ഉപയോഗിച്ചിരുന്ന 12 ‘CC-130H ഹെര്‍ക്കുലീസ്’ (CC-130H Hercules) വിമാനങ്ങളില്‍ 10 എണ്ണമാണ് വില്‍ക്കുന്നത്. ബാക്കി രണ്ട് വിമാനങ്ങള്‍ സൈനിക താവളങ്ങളിലും മ്യൂസിയങ്ങളിലും പൊതുപ്രദര്‍ശനത്തിനായി വെക്കും. കരാറിന്റെ തുക ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മിലിട്ടറി ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന ഈ വിമാനങ്ങളെ വെള്ളവും തീ അണയ്ക്കാനുള്ള രാസവസ്തുക്കളും തളിക്കാന്‍ പാകത്തിലുള്ള ‘വാട്ടര്‍ ബോംബറുകളാക്കി’ മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ വരും മാസങ്ങളില്‍ ആരംഭിക്കും. 15,000 ലിറ്ററിലധികം വെള്ളമോ തീയണയ്ക്കാനുള്ള ദ്രാവകമോ വഹിക്കാന്‍ ഇവയ്ക്ക് ശേഷിയുണ്ടാകും.

ടൂറിസം, സിവില്‍ സേവന രംഗത്ത് ദീര്‍ഘകാലത്തെ പാരമ്പര്യമുള്ള കൂള്‍സണ്‍ ഏവിയേഷന് ഈ വിമാനങ്ങള്‍ ലഭിക്കുന്നതോടെ കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കാന്‍ സാധിക്കും. വനമേഖലകളില്‍ ആവര്‍ത്തിച്ചുണ്ടാകുന്ന കാട്ടുതീ ഭീഷണിയെ ചെറുക്കാന്‍ ഇത് കാനഡയ്ക്ക് വലിയ കരുത്താകുമെന്ന് പ്രതിരോധ സംഭരണ സ്റ്റേറ്റ് സെക്രട്ടറി സ്റ്റീഫന്‍ ഫുര്‍ (Stephen Fuhr) അഭിപ്രായപ്പെട്ടു. ട്രാന്‍സ്‌പോര്‍ട്ട് കാനഡയുടെ (Transport Canada) അന്തിമാനുമതികള്‍ ലഭിക്കുന്നതോടെ കരാര്‍ പൂര്‍ണ്ണമാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!