Friday, August 14, 2026

വെടിനിര്‍ത്തല്‍ നീട്ടാന്‍ അമേരിക്കയും ഇറാനും തമ്മില്‍ ധാരണ

ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും തമ്മില്‍ നിലവിലുള്ള 60 ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ നീട്ടാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. ഓഗസ്റ്റ് 17-ന് നിലവിലെ കരാര്‍ അവസാനിക്കാനിരിക്കെയാണ് ഈ പുതിയ നയതന്ത്ര നീക്കം. പാക്കിസ്ഥാന്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളെ ഉദ്ധരിച്ച് തുര്‍ക്കിയിലെ ‘അനഡോലു’ വാര്‍ത്താ ഏജന്‍സിയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

കരാര്‍ നീട്ടുന്നതിനുള്ള സന്നദ്ധത ഇരുരാജ്യങ്ങളും മധ്യസ്ഥരെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെങ്കിലും, എത്ര ദിവസത്തേക്ക് കൂടി വെടിനിര്‍ത്തല്‍ നീട്ടുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ഏപ്രിലില്‍ പാക്കിസ്ഥാന്റെ മധ്യസ്ഥതയില്‍ രൂപപ്പെട്ട ആദ്യ ഘട്ട ചര്‍ച്ചകള്‍ക്ക് പിന്നാലെ, ജൂണ്‍ 17-നാണ് അന്തിമ സമാധാന കരാറിനായുള്ള ധാരണാപത്രത്തില്‍ ഇരുപക്ഷവും ഒപ്പുവെച്ചത്. എന്നാല്‍ സുരക്ഷാ ഉറപ്പുകളെക്കുറിച്ചും തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലെ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചുമുള്ള തര്‍ക്കങ്ങള്‍ കാരണം തുടര്‍ചര്‍ച്ചകള്‍ വഴിമുട്ടുകയായിരുന്നു.

ചര്‍ച്ചകള്‍ക്കിടയിലും ജൂലൈ 8 മുതല്‍ 24 വരെയുള്ള കാലയളവില്‍ ഇരുരാജ്യങ്ങളും തമ്മില്‍ കടുത്ത സൈനിക ഏറ്റുമുട്ടലുകള്‍ നടന്നിരുന്നു. ഇറാനിലെ വിവിധ കേന്ദ്രങ്ങള്‍ക്ക് നേരെ യു.എസ് വ്യോമാക്രമണം നടത്തിയപ്പോള്‍, ജോര്‍ദാന്‍, ബഹ്റൈന്‍, കുവൈത്ത് എന്നിവിടങ്ങളിലെ അമേരിക്കന്‍ സൈനിക താവളങ്ങളെ ലക്ഷ്യമിട്ടാണ് ഇറാന്‍ തിരിച്ചടിച്ചത്. ഈ സംഘര്‍ഷത്തില്‍ അമേരിക്കയ്ക്ക് കുറഞ്ഞത് 45 MQ-9 റീപ്പര്‍ ഡ്രോണുകള്‍ നഷ്ടപ്പെട്ടതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ, മേഖലയിലെ പിരിമുറുക്കം ഇപ്പോഴും അയഞ്ഞിട്ടില്ല. ഹോര്‍മുസ് കടലിടുക്കില്‍ ഏര്‍പ്പെടുത്തിയ നാവിക ഉപരോധം ആവശ്യമായ അത്രയും കാലം തുടരാന്‍ തങ്ങള്‍ക്ക് ശേഷിയുണ്ടെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വ്യക്തമാക്കി. എന്നാല്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ടിരിക്കുകയാണെന്നും ശത്രുക്കളുടെ ഏത് നീക്കവും കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് നാവികസേനാ കമാന്‍ഡറും തിരിച്ചടിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!