വൻകൂവർ: കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയിൽ മൂന്ന് വയസുകാരിയെ ആക്രമിച്ച കരടിയെ തന്നെയാണ് പൊലീസ് വെടിവെച്ച് കൊന്നതെന്ന് സ്ഥിരീകരണം. സംഭവത്തിൽ ആദ്യം തെറ്റായ കരടിയെയാണ് കൊന്നതെന്ന് അറിയിച്ചിരുന്ന ബ്രിട്ടിഷ് കൊളംബിയ കൺസർവേഷൻ ഓഫീസർ സർവീസ് (BCCOS) വിശദമായ അന്വേഷണത്തിനും ഡിഎൻഎ പരിശോധനയ്ക്കും പിന്നാലെയാണ് നിലപാട് തിരുത്തിയത്.
ഓഗസ്റ്റ് ഒമ്പതിനാണ് മാപിൾ റിഡ്ജിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസുകാരിയെ കറുത്ത കരടി ആക്രമിച്ചത്. കുട്ടിയുടെ മാതാപിതാക്കളിൽ ഒരാൾ കരടിയെ ഓടിച്ചുവിട്ടു. തുടർന്ന് പ്രദേശത്ത് എത്തിയ റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (RCMP) ഉദ്യോഗസ്ഥർക്ക് കരടി പലതവണ പ്രദേശത്തേക്ക് തിരിച്ചെത്തുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഇതേത്തുടർന്നാണ് പൊലീസ് കരടിയെ വെടിവെച്ചത്.
എന്നാൽ രണ്ട് ദിവസത്തിന് ശേഷം നടത്തിയ പരിശോധനയ്ക്ക് പിന്നാലെ വെടിവെച്ച് കൊന്ന കരടി കുട്ടിയെ ആക്രമിച്ച കരടിയല്ലെന്ന് BCCOS അറിയിച്ചിരുന്നു. ഇതോടെ സംഭവത്തിൽ വലിയ ആശയക്കുഴപ്പം ഉണ്ടായി.

പിന്നീട് തെളിവുകൾ വീണ്ടും പരിശോധിക്കുകയും കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയും ഡിഎൻഎ പരിശോധന നടത്തുകയും ചെയ്തതോടെയാണ് ആക്രമണത്തിന് ഉത്തരവാദിയായ കരടി തന്നെയാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു കരടിയെയും വെടിവെച്ച് കൊന്നിട്ടില്ലെന്നും BCCOS വ്യക്തമാക്കി.
ആദ്യ വിലയിരുത്തൽ ആശയക്കുഴപ്പത്തിന് കാരണമായതിൽ കൺസർവേഷൻ ഓഫീസർ സർജന്റ് ജെറമി പോൾസ് ക്ഷമാപണം നടത്തി. പൊതുസുരക്ഷ ഉറപ്പാക്കുന്നതിനായി വേഗത്തിൽ ഇടപെട്ട RCMP ഉദ്യോഗസ്ഥരോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.ആക്രമണത്തിൽ കുട്ടിയുടെ പരുക്ക് ഗുരുതരമല്ലെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
