മുംബൈ: സാമൂഹിക പ്രവർത്തകൻ ഡോ. നരേന്ദ്ര ദാഭോൽക്കർ വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി സച്ചിൻ പ്രകാശ്റാവു അന്ദൂരേയ്ക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസുമാരായ എസ്.വി. കോട്വാളും ആർ.ആർ. ഭോൺസാലെയും ഉൾപ്പെട്ട ബെഞ്ചാണ് അന്ദൂരേയുടെ അപ്പീൽ പരിഗണിച്ച് ജാമ്യം അനുവദിച്ചത്.
അപ്പീലിൽ അന്തിമവിധി വരുന്നതുവരെ അന്ദൂരേയുടെ ശിക്ഷ മരവിപ്പിക്കാനും കോടതി ഉത്തരവിട്ടു. കേസിലെ മറ്റൊരു ശിക്ഷിക്കപ്പെട്ട പ്രതിയായ ശരദ് ഭാവുസാഹെബ് കലാസ്‌കറിന് നേരത്തെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. അപ്പീൽ ഹർജിയിൽ അന്തിമതീർപ്പുണ്ടാകുന്നതുവരെ അന്ദൂരേയുടെ ശിക്ഷ കോടതി മരവിപ്പിച്ചു.
സാക്ഷി തിരിച്ചറിയലിൽ കോടതിയുടെ നിരീക്ഷണം
അന്ദൂരേ കുറ്റവിമുക്തനാകാനുള്ള സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കൊലപാതകം നടന്ന് എട്ട് വർഷത്തിന് ശേഷം കോടതിയിൽവെച്ച് സാക്ഷികൾ പ്രതിയെ തിരിച്ചറിഞ്ഞതിന് പരിമിതമായ നിയമപരമായ പ്രാധാന്യമേ ഉള്ളൂവെന്ന് കോടതി ചൂണ്ടിക്കാട്ടി.
പ്രതിയെ തിരിച്ചറിയുന്നതിനായി ഔദ്യോഗിക ടെസ്റ്റ് ഐഡന്റിഫിക്കേഷൻ പരേഡ് നടത്തിയിരുന്നില്ല. അന്വേഷണ ഘട്ടത്തിൽ കാണിച്ച ചിത്രങ്ങളിൽനിന്ന് സാക്ഷികൾക്ക് അന്ദൂരേയെ തിരിച്ചറിയാനും കഴിഞ്ഞിരുന്നില്ലെന്ന് കോടതി വ്യക്തമാക്കി.

പ്രാദേശിക ഹോട്ടൽ ഉടമയോട് അന്ദൂരേ കുറ്റസമ്മതം നടത്തിയെന്ന വാദവും കോടതി ദുർബലമാണെന്ന് വിലയിരുത്തി. സംഭവം നടന്നതിന് പിന്നാലെ വർഷങ്ങളോളം മൗനം പാലിച്ച സാക്ഷി, 2018ൽ അന്ദൂരേ അറസ്റ്റിലായതിന് ശേഷമാണ് ഇക്കാര്യം അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്. ഈ മൊഴിയെ പിന്തുണയ്ക്കുന്ന മറ്റ് ശക്തമായ തെളിവുകളില്ലെന്നും കോടതി നിരീക്ഷിച്ചു.
ആയുധം വീണ്ടെടുത്തതിലും വൈരുധ്യം
കൊലപാതകത്തിന് ഉപയോഗിച്ച ആയുധം വീണ്ടെടുത്തതുമായി ബന്ധപ്പെട്ട തെളിവുകളിലും ബാലസ്റ്റിക് വിദഗ്ധരുടെ അഭിപ്രായത്തിലും വൈരുധ്യങ്ങളുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അന്വേഷണ ഏജൻസിയായ സിബിഐയ്ക്ക് ഈ വൈരുധ്യങ്ങളിൽ തൃപ്തികരമായ വിശദീകരണം നൽകാൻ കഴിഞ്ഞിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.2013 ഓഗസ്റ്റിലാണ് പൂനെയിലെ ഓംകാരേശ്വർ പാലത്തിന് സമീപം ഡോ. നരേന്ദ്ര ദാഭോൽക്കർ വെടിയേറ്റ് കൊല്ലപ്പെട്ടത്. 2014ൽ പൂനെ പൊലീസിൽ നിന്ന് കേസ് സിബിഐ ഏറ്റെടുത്തു.
2024 മേയിൽ പൂനെ സെഷൻസ് കോടതി അന്ദൂരേയ്ക്കും ശരദ് കലാസ്‌കറിനും ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. കേസിൽ ഗൂഢാലോചനയുടെ പ്രധാന ആസൂത്രകനെന്ന് ആരോപിക്കപ്പെട്ട ഡോ. വീരേന്ദ്രസിങ് തവാഡെ ഉൾപ്പെടെ മറ്റ് മൂന്ന് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ വിചാരണക്കോടതി വെറുതെ വിട്ടിരുന്നു. ഇവരെ വെറുതെവിട്ടതിനെതിരായ അപ്പീലുകളും ഹൈക്കോടതിയുടെ പരിഗണനയിലാണ്.
