ഓട്ടവ : അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ പ്രതീക്ഷിച്ച ധാരണയിലെത്താതെ അവസാനിച്ചതിന് പിന്നാലെ, കാനഡയുടെ സാമ്പത്തിക താൽപ്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യുന്ന ഒരു കരാറിൽ ഒപ്പുവയ്ക്കില്ലെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി. ഏകദേശം 29 ബില്യൺ ഡോളർ മൂല്യമുള്ള കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക പുതിയ താരിഫ് ഏർപ്പെടുത്തിയ സാഹചര്യത്തിൽ, കാനഡ കടുത്ത സമ്മർദമാണ് നേരിടുന്നതെന്നും കാർണി പറഞ്ഞു.

പാർലമെന്റ് കോംപ്ലക്സിൽ മാധ്യമങ്ങളോട് സംസാരിക്കവെ, അമേരിക്കയുടെ നടപടിയെ രൂക്ഷമായി വിമർശിച്ച കാർണി, “ഞങ്ങൾ ആക്രമിക്കപ്പെട്ടു. ആക്രമിക്കപ്പെടുമ്പോൾ നിങ്ങൾ യുദ്ധത്തിലാണ്” എന്ന് പ്രതികരിച്ചു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ താരിഫുകൾ പ്രാബല്യത്തിൽ വന്നതോടെയാണ് വ്യാപാര ചർച്ചകൾ അവസാനിച്ചത്. കാനഡയുടെ സാമ്പത്തിക പരമാധികാരവും ദേശീയ താൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിനാണ് ചർച്ചകളിൽ നിന്ന് പിന്മാറിയതെന്ന് കാർണി വ്യക്തമാക്കി.

അമേരിക്കൻ വിപണിയിലുള്ള അമിത ആശ്രിതത്വം കുറയ്ക്കുന്നതിനൊപ്പം, മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാരബന്ധങ്ങൾ ശക്തിപ്പെടുത്താനുള്ള നടപടികൾ കാനഡ തുടരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പുതിയ സാഹചര്യത്തിൽ കനേഡിയൻ കയറ്റുമതി മേഖലയ്ക്ക് ഹ്രസ്വകാല വെല്ലുവിളികൾ നേരിടേണ്ടിവരുമെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ കൂടുതൽ വൈവിധ്യമാർന്ന വ്യാപാരബന്ധങ്ങൾ കെട്ടിപ്പടുക്കാനുള്ള അവസരമായി ഇതിനെ കാണണമെന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്.

