ടൊറന്റോ: അമേരിക്കയിൽ മുതിർന്ന പൗരന്മാരെ ലക്ഷ്യമിട്ട് 7.5 മില്യൺ യു.എസ് ഡോളർ തട്ടിപ്പ് നടത്തിയെന്ന കേസിൽ ഇന്ത്യൻ പൗരൻ ടൊറന്റോയിൽ പിടിയിലായി. ഗുജറാത്ത് സ്വദേശിയായ ജയ് സുനിൽഭാരതി ഗോസ്വാമിയെയാണ് ടൊറന്റോ പിയേഴ്‌സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കനേഡിയൻ അധികൃതർ അറസ്റ്റ് ചെയ്തത്.
യു.എസ് അധികൃതർ നൽകിയ അടിയന്തര അറസ്റ്റ് അപേക്ഷയെ തുടർന്നായിരുന്നു നടപടി. ന്യൂജേഴ്‌സിയിൽ താമസിച്ചിരുന്ന ഗോസ്വാമിക്കെതിരെ വയർ ഫ്രോഡ്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് യു.എസ് നീതിന്യായ വകുപ്പ് ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ 20 വർഷം വരെ തടവുശിക്ഷ ലഭിക്കാം.
ബാങ്ക് അക്കൗണ്ടുകൾ അപകടത്തിലാണെന്ന് ഭയപ്പെടുത്തി
59നും 87നും ഇടയിൽ പ്രായമുള്ള മുതിർന്ന പൗരന്മാരെയാണ് തട്ടിപ്പിന് ഇരയാക്കിയതെന്നാണ് യു.എസ് അധികൃതരുടെ ആരോപണം. ബാങ്ക് അക്കൗണ്ടുകൾ അപകടത്തിലാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇരകളെ അവരുടെ സമ്പാദ്യം പണമായോ സ്വർണമായോ മാറ്റാൻ പ്രേരിപ്പിക്കുകയായിരുന്നു.
ഇത്തരത്തിൽ ശേഖരിച്ച പണവും സ്വർണവും നേരിട്ട് കൈപ്പറ്റുന്ന ‘മണി മ്യൂൾ’ ആയി ഗോസ്വാമി പ്രവർത്തിച്ചെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
യു.എസിൽ നിന്ന് കാനഡയിലേക്ക് കടന്നു
ഈ മാസം 17ന് യു.എസ് കോടതിയിൽ നിന്ന് ഉപാധികളോടെ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ഗോസ്വാമി കാനഡയിലേക്ക് കടന്നതെന്നാണ് റിപ്പോർട്ട്. പീസ് ബ്രിഡ്ജ് വഴി കാനഡയിലെത്തിയ ഇയാൾ ടൊറന്റോയിൽ നിന്ന് ഖത്തറിലെ ദോഹയിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെയാണ് വിമാനത്താവളത്തിൽ പിടിയിലായത്.
ആദ്യഘട്ടത്തിൽ ഇമിഗ്രേഷൻ ചട്ടങ്ങൾ ലംഘിച്ചതിന്റെ പേരിലാണ് കനേഡിയൻ അധികൃതർ ഇയാളെ കസ്റ്റഡിയിലെടുത്തത്. പിന്നീട് യു.എസ് സമർപ്പിച്ച കൈമാറ്റ അപേക്ഷയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് രേഖപ്പെടുത്തി.ഗോസ്വാമിയെ യു.എസിന് കൈമാറുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. യു.എസ് നീതിന്യായ വകുപ്പിന്റെ അന്താരാഷ്ട്ര കാര്യ വിഭാഗവും കനേഡിയൻ അധികൃതരും ചേർന്നാണ് തുടർനടപടികൾ ഏകോപിപ്പിക്കുന്നത്.
