വാഷിങ്ടൺ: അമേരിക്കയും കാനഡയും തമ്മിലുള്ള വ്യാപാര ചർച്ചകൾക്കിടയിൽ ഉയർന്നുവന്ന ഫ്രഞ്ച് ഭാഷാ വിവാദത്തിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിക്കെതിരെ കടുത്ത വിമർശനവുമായി യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് രംഗത്ത്. കെബെക്കിലെ ജനങ്ങളുടെ രാഷ്ട്രീയ പിന്തുണ നേടുന്നതിനായി കനേഡിയൻ പ്രധാനമന്ത്രി വ്യാജമായ കഥകൾ മെനയുകയാണെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ (Truth Social) പോസ്റ്റിലൂടെ ആരോപിച്ചു.
കെബെക്ക് പ്രവിശ്യാ തിരഞ്ഞെടുപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ട്രംപിന്റെ പ്രതികരണം. കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചർച്ചകൾ അവസാന നിമിഷം പരാജയപ്പെടാൻ കാരണമായ വിഷയങ്ങളിലൊന്നായി ഫ്രഞ്ച് ഭാഷയുമായി ബന്ധപ്പെട്ട യുഎസ് ആവശ്യങ്ങളെ പ്രധാനമന്ത്രി മാർക്ക് കാർണി ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.
ഫ്രഞ്ച് ഭാഷാ മാധ്യമങ്ങൾക്ക് നൽകുന്ന സബ്സിഡികൾക്കും ഉൽപ്പന്നങ്ങളുടെ പാക്കേജിംഗിലെ ദ്വിഭാഷാ ലേബലിംഗ് നിർബന്ധത്തിനും തിരിച്ചടിയാകുന്ന ചില യുഎസ് ആവശ്യങ്ങൾ ഫ്രഞ്ച് ഭാഷയ്ക്ക് ഭീഷണിയാകുമായിരുന്നുവെന്ന് കാർണി വ്യക്തമാക്കിയിരുന്നു.

‘ഫ്രഞ്ച് കനേഡിയൻമാരെ സ്നേഹിക്കുന്നു’
താൻ ഒരിക്കലും കാനഡക്കാർ ഫ്രഞ്ച് സംസാരിക്കുന്നതിൽ ഇടപെടുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് ട്രംപ് പറഞ്ഞു. രാഷ്ട്രീയ പിന്തുണ നേടുന്നതിനായി കാനഡയുടെ പ്രധാനമന്ത്രി ദുർബലവും കാര്യക്ഷമതയില്ലാത്തതുമായ സർക്കാരിന്റെ ഭാഗമായാണ് ഈ ആരോപണം ഉന്നയിച്ചതെന്നും ട്രംപ് കുറ്റപ്പെടുത്തി.
കെബെക്കിലെ ജനങ്ങളിൽ കാർണിക്ക് ലഭിച്ചിരുന്ന രാഷ്ട്രീയ പിന്തുണ പൂർണമായും നഷ്ടപ്പെട്ടുവെന്നും ട്രംപ് അവകാശപ്പെട്ടു. അതേസമയം, ഫ്രഞ്ച് കനേഡിയൻമാരെ താൻ സ്നേഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
