തിരുവനന്തപുരം: നേപ്പാളില്‍ 53 മലയാളികള്‍ കുടുങ്ങി കിടക്കുന്നതായി നോര്‍ക്ക. എല്ലാവരുമായും നേരിട്ട് ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെങ്കിലും സുരക്ഷിതരാണെന്ന വിവരമാണ് ലഭിക്കുന്നതെന്ന് നോര്‍ക്ക സിഇഒ രാജേഷ് മാധവന്‍ പറഞ്ഞു. അവര്‍ ഒറ്റപ്പെട്ട സ്ഥാലങ്ങളില്‍ ആണെന്നും നോര്‍ക്ക സിഇഒ അറിയിച്ചു. അവരുടെ ലൊക്കേഷന്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും നോര്‍ക്ക അറിയിച്ചു.
17 ഇടങ്ങളില്‍ നിന്നാണ് കേരളത്തില്‍ നിന്ന് പോയവരെ കുറിച്ച് കഴിഞ്ഞ മണിക്കൂറുകളില്‍ വിവരം ലഭിച്ചത്. അങ്ങനെയാണ് നേപ്പാളില്‍ ഉള്ള ആളുകളുമായി സംസാരിച്ചത്. സ്ത്രീകളും കുട്ടികളും അടക്കം 53 പേര്‍ ഇപ്പോഴും പ്രളയബാധിത പ്രദേശങ്ങളില്‍ ഉണ്ട്. ഇവരുമായി സര്‍ക്കാരിന്റെ പ്രതിനിധികള്‍ സംസാരിക്കുന്നുണ്ട്. വൈകാതെ തന്നെ സുരക്ഷിത ഇടങ്ങളിലേക്ക് ഇവരെ മാറ്റാനാണ് ശ്രമമെന്നും സിഇഒ വ്യക്തമാക്കി.

കേരളത്തില്‍നിന്ന് നേപ്പാളിലേക്ക് പോയ മുഴുവന്‍ മലയാളികളെക്കുറിച്ച് വിവരം ശേഖരിക്കാനുള്ള ശ്രമം തുടരുകയാണ്. എറണാകുളത്തെ ട്രാവല്‍ ഏജന്‍സി മുഖേന പോയ റിട്ടയേഡ് എസ് ഐ പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം പുലര്‍ച്ചെ രണ്ടരയോടെയാണ് ഹോട്ടലില്‍ തിരിച്ചെത്തിയത്. കാഞ്ഞങ്ങാട് നിന്ന് പോയ 36 അംഗ സംഘം, ചിത് വാന്‍ ജില്ലയിലെ ഹോട്ടലില്‍ എത്തിയിട്ടുണ്ട്.
നേപ്പാളില്‍ കുടുങ്ങിയ മലയാളികളെ കണ്ടെത്തുന്നതിന് മുഖ്യമന്ത്രിയുടെ ഓഫീസ് , ദുരന്ത നിവാരണ അതോറിറ്റി, നോര്‍ക്ക എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. വാര്‍ത്താവിനിമയസംവിധാനം പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണ്. കുടുങ്ങിക്കുടക്കുന്ന പലരുടെയും ബന്ധുക്കളും ഹെല്‍പ്പ് ഡസ്‌ക്കുമായി ബന്ധപ്പെടുന്നുണ്ട്. ഓണം അവധി ആയതിനാല്‍ കുടുംബവുമായും സുഹൃത്തുകളുമായും പല സംഘങ്ങളും നേപ്പാളില്‍ എത്തിയിട്ടുണ്ടാകാമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
