കിൻഷാസ: എബോള വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ മുൻനിര ആരോഗ്യപ്രവർത്തകർക്ക് വാക്‌സിനേഷൻ ആരംഭിച്ചു. കിഴക്കൻ കോംഗോയിലെ കിസംഗാനി നഗരത്തിലെ ആരോഗ്യപ്രവർത്തകർക്കാണ് ആദ്യ ഘട്ടത്തിൽ വാക്‌സിൻ നൽകിയത്.
50,000-ത്തിലധികം വാക്‌സിൻ ഡോസുകൾ നിലവിൽ ലഭ്യമാണെന്ന് ആരോഗ്യമന്ത്രി സാമുവൽ റോജർ കാംബ അറിയിച്ചു. എബോള വ്യാപനം പ്രധാനമായും ഉഗാണ്ടയുമായി അതിർത്തി പങ്കിടുന്ന ഇറ്റൂരി പ്രവിശ്യയിലാണ്. ഇറ്റൂരിക്ക് സമീപമുള്ള മറ്റ് പ്രവിശ്യകളിലേക്കും ഘട്ടംഘട്ടമായി വാക്‌സിനേഷൻ വ്യാപിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
കൂടുതൽ വാക്‌സിൻ ഡോസുകൾ ലഭ്യമാക്കണമെന്ന ആവശ്യം ആരോഗ്യപ്രവർത്തകർ ഉന്നയിച്ചിട്ടുണ്ട്. അതേസമയം, നിലവിൽ ഉപയോഗിക്കുന്ന എർവെബോ വാക്‌സിൻ എബോളയുടെ പുതിയ വകഭേദമായ ബുണ്ടിബുഗ്യോയ്ക്കെതിരെ എത്രത്തോളം ഫലപ്രദമാണെന്ന് വ്യക്തമല്ല. ഈ വകഭേദത്തിനെതിരെ നിലവിൽ അംഗീകൃത വാക്‌സിനോ ചികിത്സയോ ലഭ്യമല്ല. പുതിയ വാക്‌സിൻ വികസിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ പരീക്ഷണങ്ങൾ പുരോഗമിക്കുകയാണ്.

കോംഗോയിൽ ഉപയോഗിക്കുന്നതിനായി 70,000 എർവെബോ ഡോസുകൾക്ക് ലോകാരോഗ്യ സംഘടന അനുമതി നൽകിയിട്ടുണ്ട്. ഇതിൽ ഏകദേശം 20,000 ഡോസുകൾ പുതിയ വൈറസ് വകഭേദത്തിനെതിരായ ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായി മാറ്റിവെക്കും.
എബോള വ്യാപനം ഇതുവരെ പൂർണമായി നിയന്ത്രണവിധേയമായിട്ടില്ലെങ്കിലും, 2014–2016 കാലയളവിലെ പശ്ചിമാഫ്രിക്കൻ മഹാമാരിയുമായി താരതമ്യം ചെയ്യുമ്പോൾ നിലവിലെ സാഹചര്യത്തെ കൂടുതൽ ഫലപ്രദമായി നേരിടാൻ സാധിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
കോംഗോയിൽ ഇതുവരെ 5,713 എബോള കേസുകളും 2,744 മരണങ്ങളും സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. ജനങ്ങളുടെ കുടിയൊഴിപ്പിക്കലും ആരോഗ്യപ്രവർത്തകരുടെ പ്രതിഷേധവും പ്രതിരോധ പ്രവർത്തനങ്ങൾക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.
2014–2016 കാലയളവിൽ പശ്ചിമാഫ്രിക്കയിലെ ഗിനിയ, ലൈബീരിയ, സിയറ ലിയോൺ എന്നിവിടങ്ങളിലുണ്ടായ എബോള വ്യാപനത്തിൽ 11,000-ത്തിലധികം പേരാണ് മരിച്ചത്.
