റിയാദ്: ഹോർമുസ് കടലിടുക്കിൽ സൗദി കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി സൗദി അറേബ്യ സ്ഥിരീകരിച്ചു. കഴിഞ്ഞ ഓഗസ്റ്റ് 31ന് സൗദി ഷിപ്പിങ് കമ്പനിയായ ബഹ്രിയുടെ ‘സിദ്ർ’ എന്ന ക്രൂഡ് ഓയിൽ ടാങ്കറിന് നേരെയുണ്ടായ പ്രൊജക്ടൈൽ ആക്രമണത്തിലാണ് രണ്ട് പേർ കൊല്ലപ്പെട്ടത്.
ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഫിലിപ്പൈൻസ് സ്വദേശികളായ രണ്ട് ജീവനക്കാരാണെന്ന് സൗദി അധികൃതർ അറിയിച്ചു. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ലോകത്തിലെ പ്രധാന എണ്ണ ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണം മേഖലയിലെ സുരക്ഷാ ആശങ്കകൾ വീണ്ടും ശക്തമാക്കിയിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കപ്പൽ ഗതാഗതത്തിന്റെയും എണ്ണ വിതരണത്തിന്റെയും സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും ഉയർന്നിട്ടുണ്ട്.
