ഹാലിഫാക്സ്: കനത്ത മഴയും ശക്തമായ കാറ്റും മൂലമുണ്ടായ പ്രളയത്തിൽ നോവസ്കോഷയിലെ കെയ്പ് ബ്രെറ്റണിൽ 46കാരി മരിച്ചു. റിച്ച്മണ്ട് കൗണ്ടി സ്വദേശിനിയെ ശനിയാഴ്ച പുലർച്ചെ കാണാതായതിന് പിന്നാലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഗ്രൗണ്ട് സെർച്ച് വോളന്റിയർമാരും അഗ്നിരക്ഷാസേനയും ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ നോവസ്കോഷ പ്രീമിയർ ടിം ഹ്യൂസ്റ്റൺ അനുശോചനം രേഖപ്പെടുത്തി. പ്രളയത്തിനിടെ ഒരു സ്ത്രീക്ക് ജീവൻ നഷ്ടപ്പെട്ടതിൽ ദുഃഖമുണ്ടെന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നെന്നും അദ്ദേഹം പറഞ്ഞു. ദുരന്തനിവാരണ മന്ത്രി കിം മസ്ലാൻഡും മരണത്തിൽ അനുശോചനം അറിയിച്ചു.
300 മില്ലിമീറ്ററോളം മഴ
കനത്ത മഴയിൽ കെയ്പ് ബ്രെറ്റണിലെ വിവിധ മേഖലകളിൽ വൻ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇൻഗോണിഷ് ബീച്ചിൽ 211 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയതായി എൻവയോൺമെന്റ് കാനഡ അറിയിച്ചു. അനൗദ്യോഗിക കാലാവസ്ഥാ കേന്ദ്രങ്ങളിൽ ഏകദേശം 300 മില്ലിമീറ്റർ വരെ മഴ രേഖപ്പെടുത്തി.വെള്ളപ്പൊക്കത്തിൽ നിരവധി റോഡുകൾക്ക് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചതോടെ ഗ്രാമീണ മേഖലകളിലേക്കുള്ള പ്രവേശനം ഇപ്പോഴും ദുഷ്കരമാണ്.

റിച്ച്മണ്ട്, ഇൻവർനെസ്, വിക്ടോറിയ കൗണ്ടികളിൽ ഞായറാഴ്ച രാത്രിയും അടിയന്തരാവസ്ഥ തുടർന്നു. തകർന്ന റോഡുകൾക്കും അപകടാവസ്ഥയിലായേക്കാവുന്ന മറ്റ് പാതകൾക്കും കൂടുതൽ പരിശോധന ആവശ്യമാണെന്ന് അധികൃതർ അറിയിച്ചു.
മൂന്ന് ദിവസമായി രക്ഷാപ്രവർത്തനം
അടിയന്തര രക്ഷാപ്രവർത്തകർ തുടർച്ചയായി മൂന്ന് ദിവസമായി കെയ്പ് ബ്രെറ്റണിലെ വിവിധ മേഖലകളിൽ പ്രവർത്തിച്ചുവരികയാണ്. ദുരിതബാധിത പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടമുണ്ടായതായി അധികൃതർ പറഞ്ഞു. ജനങ്ങൾ അടിയന്തര സേവന വിഭാഗങ്ങളുടെ നിർദേശങ്ങൾ പാലിക്കുകയും റോഡുകളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കുകയും ചെയ്യണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
