ഓട്ടവ : അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് കാനഡ ഏർപ്പെടുത്തിയ പ്രതികാര തീരുവകൾ പ്രാബല്യത്തിൽ വന്നതോടെ കാനഡ–യുഎസ് വ്യാപാര തർക്കം കൂടുതൽ രൂക്ഷമായി. ഡൊണാൾഡ് ട്രംപ് ഭരണകൂടം കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ തീരുവകൾക്ക് മറുപടിയായാണ് ഓട്ടവ പുതിയ നടപടികളുമായി മുന്നോട്ടുപോയത്.

രാജ്യത്തെ അഭിസംബോധന ചെയ്ത വീഡിയോ സന്ദേശത്തിൽ പ്രധാനമന്ത്രി മാർക്ക് കാർണി, കാനഡയുടെ സാമ്പത്തിക താൽപര്യങ്ങളും പരമാധികാരവും സംരക്ഷിക്കുമെന്ന് വ്യക്തമാക്കി. കാനഡയുടെ ഭാവി വാഷിംഗ്ടണിൽ തീരുമാനിക്കപ്പെടുന്നതല്ലെന്നും രാജ്യത്തിന്റെ നയങ്ങൾ കനേഡിയൻ താൽപര്യങ്ങൾ മുൻനിർത്തിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇരു രാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയം തുടരുന്നുണ്ടെങ്കിലും ഔപചാരിക വ്യാപാര ചർച്ചകൾ ഉടൻ പുനരാരംഭിക്കാനുള്ള സാധ്യത കുറവാണെന്ന് കാനഡ–യുഎസ് വ്യാപാര മന്ത്രി ഡൊമിനിക് ലെബ്ലാങ്കിന്റെ വക്താവ് ടാറ സ്പിനോഫ് വ്യക്തമാക്കി. പ്രതികാര തീരുവകൾ ബിസിനസുകൾക്കും ഉപഭോക്താക്കൾക്കും അധിക ചെലവ് സൃഷ്ടിക്കുമെന്ന ആശങ്ക നിലനിൽക്കുന്നതിനാൽ, വ്യാപാര തർക്കത്തിന് വേഗത്തിൽ പരിഹാരം കാണണമെന്ന സമ്മർദവും ശക്തമാകുകയാണ്.

