വാഷിങ്ടൺ: അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതോടെ ഇറാനുമായുള്ള യുദ്ധം അവസാനിച്ചേക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധം അവസാനിക്കുന്നതോടെ ആഗോള വിപണിയിലെ എണ്ണവിലയിൽ ഗണ്യമായ ഇടിവുണ്ടാകുമെന്നും ട്രംപ് പ്രതികരിച്ചു.
യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര നീക്കങ്ങൾക്കിടെ യെമനിലെ ഹൂതി വിമതർ അമേരിക്കൻ ഭരണകൂടത്തോട് നേരിട്ട് സൈനിക ഇടപെടൽ നടത്തരുതെന്ന് ആവശ്യപ്പെട്ടതായും ട്രംപ് സ്ഥിരീകരിച്ചു. മേഖലയിൽ സംഘർഷം വ്യാപിക്കാതിരിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് ഈ നീക്കം.
അതേസമയം, ഒമാനിൽ ഇറാന്റെ സാന്നിധ്യത്തിൽ തിങ്കളാഴ്ച നടക്കുന്ന മന്ത്രിതല കൂടിയാലോചനാ യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബഹ്റൈൻ അറിയിച്ചു. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളും ഇറാനുമായുള്ള ബന്ധവും ചർച്ചകളിൽ പ്രധാന വിഷയങ്ങളാകുമെന്നാണ് വിലയിരുത്തൽ.

അതിനിടെ, സൗദി അറേബ്യയിലെ പ്രധാന എണ്ണ പൈപ്പ് ലൈനിന് നേരെയുണ്ടായ ആക്രമണത്തിന്റെ യാഥാർഥ്യം കണ്ടെത്താൻ ഇറാനുമായി ചേർന്ന് സംയുക്ത അന്വേഷണം നടത്താൻ തയ്യാറാണെന്ന് ഇറാഖ് അറിയിച്ചു. ആക്രമണത്തിന് പിന്നിലെ സാഹചര്യങ്ങൾ വ്യക്തമാക്കുന്നതിനും മേഖലയിൽ സംഘർഷം കുറയ്ക്കുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇറാഖിന്റെ നിലപാട്.
ഇറാൻ-അമേരിക്ക സംഘർഷം തുടരുന്നതിനിടെ എണ്ണവില, കടൽഗതാഗതം, പ്രാദേശിക സുരക്ഷ എന്നിവയിൽ അന്താരാഷ്ട്ര ആശങ്ക ശക്തമായി തുടരുകയാണ്.
