തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനെ ഉൾപ്പെടുത്തി നിർമിച്ച എഐ ആക്ഷേപഹാസ്യ ഡാൻസ് വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തത് കേരള പൊലീസിന്റെ അപേക്ഷയെ തുടർന്നാണെന്ന് റിപ്പോർട്ട്. വീഡിയോയ്‌ക്കെതിരെ നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് ഇന്ത്യയിലെ നിലവിലെ നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വീഡിയോ നീക്കം ചെയ്യാൻ പൊലീസ് ആവശ്യപ്പെട്ടത്.
ഇത്തരം 40-ലധികം വീഡിയോകൾ നീക്കം ചെയ്യണമെന്ന് പൊലീസ് മെറ്റയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ട വീഡിയോകൾക്കെതിരെ മെറ്റ നടപടി സ്വീകരിച്ചത്.
വീഡിയോ നിർമിച്ച എഐ കവല എന്ന പേജിൽ ഇന്ത്യയിൽ നിന്നുള്ള ഉപയോക്താക്കൾക്ക് നിലവിൽ വീഡിയോ കാണാൻ കഴിയില്ല. എന്നാൽ വിദേശരാജ്യങ്ങളിൽ നിന്ന് വീഡിയോ കാണാൻ കഴിയും. ഡിജിറ്റൽ മാർക്കറ്റിങ് കമ്പനിയായ റീച്ച് യു ആണ് വീഡിയോ നിർമിച്ചത്.

സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിലായിരുന്നു എഐ വീഡിയോ പുറത്തിറങ്ങിയത്. മുഖ്യമന്ത്രി ഡാൻസ് ചെയ്യുന്ന രീതിയിൽ നിർമിച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും വലിയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
”സംഗീതം, നൃത്തം തുടങ്ങി എല്ലാം സൃഷ്ടിക്കാൻ ഇന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് (എഐ) കഴിയും. പുതിയ സാങ്കേതികവിദ്യയുടെ സൃഷ്ടികളെ നമുക്ക് എങ്ങനെ നിയമത്തിൽ വ്യാഖ്യാനിക്കാൻ കഴിയും? ഇന്ന് ഞാൻ രസകരമായൊരു കാര്യം സോഷ്യൽ മീഡിയയിൽ കണ്ടു. ഞാൻ ഒരു ഗ്രൂപ്പ് ഡാൻസിന് നേതൃത്വം കൊടുക്കുന്നു.ഞാൻ അത്ഭുതപ്പെട്ടുപോയി. നന്നായി ഡാൻസ് ചെയ്യുന്ന മോഹൻലാലിനേക്കാളും തമിഴ്‌നാട് മുഖ്യമന്ത്രിയും എന്റെ സുഹൃത്തുമായ വിജയ്‌യേക്കാളുമെല്ലാം മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി. ആ തരത്തിലാണ് ആളുകൾ എഐ ഉപയോഗിച്ച് പലതും ഉണ്ടാക്കുന്നത്” എന്നാണ് വി.ഡി സതീശൻ പറഞ്ഞത്.
