വയനാട്: റിപ്പോര്‍ട്ടര്‍ ചാനല്‍ മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ നിന്ന് മദ്യശേഖരം കണ്ടെത്തിയ സംഭവം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് എക്‌സൈസ് ജോയിന്റ് കമ്മീഷണര്‍ വൈ. ഷിബു അറിയിച്ചു. പിടിച്ചെടുത്ത 12.75 ലിറ്റര്‍ ആള്‍ക്കഹോള്‍ അടങ്ങിയ പാനീയം പ്രാഥമിക നിഗമനത്തില്‍ വ്യാജമദ്യമാണെന്നും, കേസ് അതീവ ഗൗരവമുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനുപുറമെ വലിയൊരു അളവ് വിദേശമദ്യവും കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതായി വയനാട് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സതീഷ് കുമാര്‍ അറിയിച്ചു. ഫുട്‌ബോള്‍ താരം മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പ് കേസിന്റെ അന്വേഷണഭാഗമായി, ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ കുടുംബവീട്ടില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് മദ്യശേഖരം കണ്ടെത്തിയത്. തുടര്‍ന്ന് എക്‌സൈസ് സംഘമെത്തി മദ്യം പിടിച്ചെടുക്കുകയും അബ്കാരി നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയുമായിരുന്നു. ഇതിന് പിന്നാലെ എറണാകുളം കളമശ്ശേരിയിലെ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി ഓഫീസില്‍ നിന്ന് പുലര്‍ച്ചെ എക്‌സൈസ് സംഘം അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.

43.85 ലിറ്റര്‍ വിദേശമദ്യം, 6.25 ലിറ്റര്‍ വിദേശനിര്‍മിത വൈന്‍, ഡിഫന്‍സ് കാന്റീനില്‍ നിന്നുള്ള മദ്യം, ആള്‍ക്കഹോള്‍ അടങ്ങിയ 12.75 ലിറ്റര്‍ പാനീയം എന്നിവയാണ് പിടിച്ചെടുത്തതെന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. കേസില്‍ ആന്റോ അഗസ്റ്റിന്‍ മാത്രമാണ് നിലവില്‍ പ്രതി. വിഷയത്തില്‍ നിയമപരമായ നടപടികളാണ് സ്വീകരിച്ചതെന്ന് എക്‌സൈസ് മന്ത്രി എം. ലിജു പ്രതികരിച്ചു.
