ടോക്കിയോ∙ ജപ്പാന്റെ ചാന്ദ്രദൗത്യമായ സ്മാർട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിങ് മൂൺ (സ്ലിം) ചന്ദ്രനിൽ ഇറങ്ങി. ജപ്പാന്റെ ആദ്യ ചാന്ദ്രദൗത്യമാണിത്. ഇതോടെ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന അഞ്ചാമത്തെ രാജ്യമായി ജപ്പാൻ. 2023 സെപ്റ്റംബർ ഏഴിനാണു സ്ലിം വിക്ഷേപിച്ചത്. മാസങ്ങള്‍ നീണ്ട യാത്രയ്‌ക്കൊടുവില്‍ ചന്ദ്രനില്‍ പേടകമിറക്കിയത് ജപ്പാന്‍ ബഹിരാകാശ ഏജന്‍സിയായ ജാക്‌സയാണ്. ഷിയോലി എന്ന ഗര്‍ത്തത്തിന് സമീപമുള്ള ഒരു ചരിവാണ് ലക്ഷ്യം.

ഇറങ്ങാന്‍ ഉദ്ദേശിച്ച സ്ഥലത്തിന്റെ ഏകദേശം നൂറ് മീറ്റര്‍ പരിധിയില്‍ തന്നെ കൃത്യമായി പേടകം ഇറക്കുന്നതിന് വേണ്ടി രൂപകല്‍പന ചെയ്ത പുതിയ ഗതിനിര്‍ണയ സാങ്കേതിക വിദ്യയാണ് ഈ ദൗത്യത്തിനായി ജപ്പാന്‍ ഉപയോഗിച്ചിരിക്കുന്നത്. ഇക്കാരണത്താല്‍ തന്നെ ചന്ദ്രനെ കൃത്യമായി ഉന്നം വെച്ചുകൊണ്ടുള്ള ദൗത്യം എന്ന നിലയില്‍ ‘മൂണ്‍ സ്‌നൈപ്പര്‍’ എന്ന വിളിപ്പേരും ഈ ദൗത്യത്തിനുണ്ട്.
ചരിഞ്ഞ പ്രതലമാണ് ജപ്പാന്‍ ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ഈ ഗതിനിര്‍ണയ സാങ്കേതിക വിദ്യയുടെ പരീക്ഷണം കൂടിയാണ് സ്ലിം ദൗത്യം. ഭാവി ബഹിരാകാശ, ഗ്രഹാന്തര ദൗത്യങ്ങള്‍ക്ക് ഇത് പ്രയോജനപ്പെട്ടേക്കും. ചന്ദ്രനെ പോലുള്ള മറ്റ് ബഹിരാകാശ വസ്തുക്കളില്‍ ഇതുവരെ ഒരു നിശ്ചയിച്ച സ്ഥലത്ത് കൃത്യമായി ലാന്‍ഡ് ചെയ്തിട്ടില്ല. ഇക്കാരണത്താല്‍ പുതിയൊരു ഗതിനിര്‍ണയ സാങ്കേതിക വിദ്യയുടെ വരവ് ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വലിയൊരു നേട്ടമാണ്. യുഎസ്, സോവിയറ്റ് യൂണിയന്‍, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ഇതുവരെ ചന്ദ്രനില്‍ പേടകം ഇറക്കിയിട്ടുള്ളത്