കെട്ടിടങ്ങളില്‍ നിയമവിരുദ്ധമായി നിര്‍മിച്ച ഭാഗങ്ങള്‍ക്കും ചട്ടംലഘിച്ചുള്ള രൂപമാറ്റത്തിനും ഇനി മുതല്‍ സൗദിയില്‍ പിഴ ഈടാക്കും. ബില്‍ഡിംഗ് കംപ്ലയന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്ന നിയമം ഇന്ന് മുതല്‍ പ്രാബല്യത്തിൽ വരും. താമസ വാണിജ്യ കെട്ടിടങ്ങളുടെ രൂപംമാറ്റുന്ന എന്തും നിയമലംഘനമായി പരിഗണിക്കും.

സൗദി മുനിസിപ്പല്‍ ഗ്രാമകാര്യ മന്ത്രാലയം നിര്‍ദ്ദേശിച്ച ബില്‍ഡിംഗ് കംപ്ലയന്‍സ് സര്‍ട്ടിഫിക്കറ്റ് ഇന്ന് മുതൽ നിര്‍ബന്ധമാക്കും. കെട്ടിടങ്ങളില്‍ അനധികൃതമായി നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തിയിട്ടില്ലെന്നും ചട്ടംലഘിച്ചുള്ള രൂപമാറ്റങ്ങള്‍ക്ക് വിധേയമാക്കിയിട്ടില്ലെന്നും തെളിയിക്കുന്നതാണ് സര്‍ട്ടിഫിക്കറ്റ്.
പ്രധാന റോഡിന് അഭിമുഖമായി കെട്ടിടത്തില്‍ എയര്‍കണ്ടീഷനുകള്‍ സ്ഥാപിക്കുക, ഭിന്നശേഷിക്കാര്‍ക്ക് പ്രവേശിക്കാനുള്ള സൗകര്യമില്ലാതിരിക്കുക, പാര്‍ക്കിംഗ് ഉപയോഗത്തില്‍ മാറ്റം വരുത്തല്‍ തുടങ്ങിയവ നിയമലംഘനങ്ങളില്‍ ഉള്‍പ്പെടും. നഗരങ്ങളിലെ ജീവിതനിലവാരവും ഭൂപ്രകൃതിയും മെച്ചപ്പെടുത്തുക, നഗരത്തിന്റെ നാഗരികത നിലനിര്‍ത്തുക, ശുചിത്വവുമുള്ള സുസ്ഥിര നഗരാന്തരീക്ഷം ഒരുക്കുക എന്നീ ലക്ഷ്യങ്ങളാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്. മന്ത്രാലയം നിര്‍ദ്ദേശിച്ച 19 നിയമ ലംഘനങ്ങളില്‍ നിന്നും കെട്ടിടങ്ങള്‍ മുക്തമായിരിക്കണമെന്ന് നിയമം പറയുന്നു.