ഓട്ടവ : യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിക്കാനിരിക്കുന്ന പുതിയ താരിഫുകളെക്കുറിച്ചുള്ള വാർത്തകൾക്കായി ലോകമെമ്പാടുമുള്ള രാജ്യങ്ങൾ കാത്തിരിക്കുമ്പോൾ ആശയക്കുഴപ്പത്തിലായി കാനഡയിലെ വാഹന മേഖല. സങ്കീർണ്ണതയുടെയും ആശയക്കുഴപ്പത്തിൻ്റെയും ഒരു ദിവസമാണ് വരുന്നതെന്ന് കാനഡയിലെ ഗ്ലോബൽ ഓട്ടോമേക്കേഴ്‌സിൻ്റെ പ്രസിഡൻ്റ് ഡേവിഡ് ആഡംസ് പറയുന്നു. കനേഡിയൻ വാഹന വ്യവസായം ട്രംപിൻ്റെ “പരസ്പര” താരിഫുകളുടെയും വിദേശ നിർമ്മിത വാഹനങ്ങളുടെ താരിഫുകളുടെയും വിശദാംശങ്ങൾക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

യഥാർത്ഥ സ്ഥിതി എന്തായിരിക്കുമെന്ന് മനസിലാക്കാൻ സാധിക്കുന്നില്ലെന്നും എല്ലാവരും ആശയക്കുഴപ്പത്തിലാണെന്നും യുഎസ് ബിസിനസ്സ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന ഡേവിഡ് ആഡംസ് പറയുന്നു. എന്നാൽ, ഏറ്റവും അടുത്ത അയൽരാജ്യങ്ങൾക്ക് താരിഫ് ചുമത്തി വാഹന നിർമ്മാണ ജോലികൾ അമേരിക്കയിലേക്ക് മാറ്റാനുള്ള ട്രംപിൻ്റെ പ്രഖ്യാപിത ലക്ഷ്യം നടക്കില്ലെന്ന് കനേഡിയൻ ചേംബർ ഓഫ് കൊമേഴ്‌സ് മുന്നറിയിപ്പ് നൽകി.

അതേസമയം കാനഡ അമേരിക്കയിൽ നിന്ന് ഓട്ടോമൊബൈൽ വ്യവസായം മോഷ്ടിച്ചതായി അടുത്തിടെ ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞിരുന്നു. കാറുകൾ ഡിട്രോയിറ്റിൽ നിർമ്മിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ, ഓട്ടോമോട്ടീവ് വ്യവസായത്തെ പൂർണ്ണമായും യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് തിരികെ കൊണ്ടുവരാൻ ധാരാളം സമയവും കോടിക്കണക്കിന് ഡോളറുകളും ആവശ്യമായി വരുമെന്ന് ഡേവിഡ് ആഡംസ് പറയുന്നു. കാനഡയിൽ നിന്ന് യു.എസിലേക്ക് ഉൽപ്പാദനം മാറ്റുന്നതിന് ഓരോ സൗകര്യത്തിനും ശരാശരി 230 കോടി ഡോളറിൻ്റെ മൂലധന നിക്ഷേപവും നിർമ്മാണത്തിന് ഏകദേശം മൂന്ന് വർഷവും വേണ്ടിവരുമെന്ന് BDL റിപ്പോർട്ട് കണക്കാക്കുന്നു, യുഎസിലെ തൊഴിൽ ചെലവ് കാനഡയേക്കാൾ 22 ശതമാനം കൂടുതലാണെന്നും ചിന്തിക്കണമെന്ന് ഡേവിഡ് ആഡംസ് പറഞ്ഞു. കൂടാതെ യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് മാറാൻ ആഗ്രഹിക്കുന്ന കനേഡിയൻ ഓട്ടോ പാർട്സ് വിതരണക്കാർക്ക് ക്ലോഷർ ചെലവുകൾക്കായി മാത്രം അഞ്ച് കോടി മുതൽ 20 കോടി ഡോളർ വരെ നേരിടേണ്ടിവരുമെന്ന് റിപ്പോർട്ട് പറയുന്നു.