ഹാൾട്ടൺ : ഹാൾട്ടൺ ഹിൽസിലെ ജോർജ്ജ്ടൗൺ കമ്മ്യൂണിറ്റിയിലെ ഹിന്ദു ക്ഷേത്രം നശിപ്പിച്ച പ്രതികളെ തിരഞ്ഞ് ഹാൾട്ടൺ റീജനൽ പൊലീസ്. സംഭവത്തിൽ രണ്ടു പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ പറയുന്നു. മാർച്ച് 30 ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ രണ്ടു പേർ ഹൂഡികൾ ധരിച്ച് നഗരമധ്യത്തിലുള്ള പബ്ബിൽ നിന്ന് ജോർജ്ജ്ടൗണിലെ മെയിൻ സ്ട്രീറ്റ് സൗത്തിലെ ശ്രീകൃഷ്ണ ബൃന്ദാവന ക്ഷേത്രത്തിലേക്ക് എത്തുന്നത് കണ്ടതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

ക്ഷേത്രത്തിലെ സുരക്ഷാ കാമറ ദൃശ്യങ്ങളിൽ പ്രതികൾ ക്ഷേത്രത്തിൻ്റെ മുൻവശത്തെ ഒരു അടയാളം കീറുകയും കേടുവരുത്തുകയും ചെയ്യുന്നത് കണ്ടെത്തി, ഹാൾട്ടൺ പൊലീസ് പ്രസ്താവനയിൽ പറയുന്നു. പ്രതികളെ തിരിച്ചറിയാനും കണ്ടെത്താനുമായി ഇരുവരുടെയും ചിത്രങ്ങൾ പുറത്തുവിട്ടു. ജനങ്ങൾ പ്രാർത്ഥനയ്ക്ക് എത്തുന്ന ആത്മീയ കേന്ദ്രത്തിൽ ഇത്തരം സംഭവങ്ങൾ ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യമാണെന്ന് ക്ഷേത്രത്തിലെ അംഗമായ കിഷോർ ഷെട്ടി പറയുന്നു. ഇത് വിശ്വാസികളെ നിരാശപ്പെടുത്തുന്ന സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.