ഹാലിഫാക്സ് : ലക്ഷക്കണക്കിന് നോവസ്കോഷ പവർ ഉപയോക്താക്കളെ ബാധിച്ച സൈബർ ആക്രമണത്തെക്കുറിച്ച് ഫെഡറൽ പ്രൈവസി കമ്മീഷണർ അന്വേഷണം ആരംഭിച്ചു. നോവസ്കോഷ പവർ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിച്ചതായി പ്രൈവസി കമ്മീഷണർ ഫിലിപ്പ് ഡുഫ്രെസ്നെ അറിയിച്ചു. പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ വ്യക്തിഗത വിവര സംരക്ഷണ, ഇലക്ട്രോണിക് ഡോക്യുമെൻ്റ്സ് ആക്ട് പ്രകാരം അന്വേഷണം ആരംഭിച്ചതായും അദ്ദേഹം റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ആഴ്ച, മാർച്ച് 19-ന് സങ്കീർണ്ണമായ റാൻസംവെയർ ആക്രമണം നേരിട്ടതായി നോവസ്കോഷ പവർ പറഞ്ഞു. ഈ സൈബർ ആക്രമണം ഏകദേശം 280,000 ഉപയോക്താക്കളുടെ വിവരങ്ങൾ മോഷ്ടിക്കപ്പെട്ടതായി യൂട്ടിലിറ്റി വക്താവ് അറിയിച്ചു. മോഷ്ടിക്കപ്പെട്ട വിവരങ്ങളിൽ പേരുകൾ, ഫോൺ നമ്പറുകൾ, വിലാസങ്ങൾ, ജനനത്തീയതികൾ, സോഷ്യൽ ഇൻഷുറൻസ് നമ്പറുകൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ ഉൾപ്പെടുന്നു. സൈബർ ആക്രമണം നേരിട്ട ഉപയോക്താക്കൾക്ക് ട്രാൻസ്‌യൂണിയൻ വഴി രണ്ട് വർഷത്തെ സൗജന്യ ക്രെഡിറ്റ് മോണിറ്ററിങ് സർവീസ് നൽകുമെന്ന് നോവസ്കോഷ പവർ അറിയിച്ചു.