വൻകൂവർ : ‘പ്രോ-ഖലിസ്ഥാനി’ പഞ്ചാബി ഗായികൻ ജാസി ബി ഉൾപ്പെടെയുള്ളവരെ ബ്രിട്ടിഷ് കൊളംബിയ അസംബ്ലിയിലേക്ക് ക്ഷണിച്ച സംഭവത്തിൽ പ്രതിഷേധം ഉയരുന്നു. സംഭവത്തെ വിമർശിച്ച് സ്വതന്ത്ര എംഎല്‍എ ഡാളസ് ബ്രോഡി രംഗത്ത് എത്തിയിട്ടുണ്ട്. ഇത് “നിയമസഭയോടുള്ള അപമാനം” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

കൺസർവേറ്റീവ് എംഎൽഎ സ്റ്റീവ് കൂനർ അസംബ്ലി സന്ദർശന വേളയിൽ ജാസി ബിയോടുള്ള ആരാധന പ്രകടിപ്പിക്കുന്ന വിഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. വിഡിയോയിൽ കാനഡയിൽ താമസിക്കുന്ന ജസ്വീന്ദർ സിങ് ബെയിൻസ് എന്ന ജാസി ബിയെയും പഞ്ചാബി ഗായകരായ സാബി ഗുന്നാർ, ഇന്ദർപാൽ മോഗ, ചാനി നട്ടൻ, മാർക്കോ, മാൻഡർ എന്നിവരെയും സ്റ്റീവ് കൂനർ ബ്രിട്ടിഷ് കൊളംബിയ അസംബ്ലിയിലേക്ക് സ്വാഗതം ചെയ്യുന്നത് കാണാം.
ബിസി കൺസർവേറ്റീവുകളുടെയും എൻഡിപിയുടെയും എംഎൽഎമാർ നിയമസഭയിൽ നിരവധി ഖലിസ്ഥാൻ അനുകൂല വ്യക്തികളെ സ്വാഗതം ചെയ്തു. അവരിൽ ചിലർ അവരുടെ മ്യൂസിക് വിഡിയോകളിൽ അക്രമാസക്തരായ തീവ്രവാദികളെയും കൊലപാതകികളെയും പരസ്യമായി ആഘോഷിച്ചിട്ടുണ്ട്. ഇത് നമ്മുടെ നിയമസഭയെ അപമാനിക്കുന്നതിന് തുല്യമാണ്, ബ്രോഡി എക്‌സിൽ പോസ്റ്റ് ചെയ്തു. ജാസി ബി നിരവധി തവണ ഖലിസ്ഥാന് വേണ്ടി ആഹ്വാനം ചെയ്ത ഒരു കടുത്ത ഖലിസ്ഥാനി പ്രവർത്തകനാണ്, അദ്ദേഹം പറയുന്നു. മറ്റൊരു പോസ്റ്റിൽ, ഖലിസ്ഥാൻ വിഘടനവാദി നേതാവ് ജർണൈൽ സിങ് ഭിന്ദ്രൻവാലയുടെ ചിത്രമുള്ള ജാസി ബി അവതരിപ്പിക്കുന്ന ഒരു മ്യൂസിക് വിഡിയോയുടെ ഫോട്ടോയും സ്വതന്ത്ര എംഎല്‍എ ഡാളസ് ബ്രോഡി പങ്കുവെച്ചിട്ടുണ്ട്.

അതേസമയം, ബ്രിട്ടിഷ് കൊളംബിയ നിയമസഭയിലേക്കുള്ള തന്‍റെ സന്ദർശനത്തിന്‍റെ ഒന്നിലധികം ഫോട്ടോകൾ ജാസി ബി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. “പ്രീമിയർ ഡേവിഡ് എബി, ഹൗസ് സ്പീക്കർ രാജ് ചൗഹാൻ, സ്പെൻസർ ചന്ദ്ര ഹെർബർട്ട് എന്നിവർ ആതിഥേയത്വം വഹിക്കുന്ന ബ്രിട്ടിഷ് കൊളംബിയയുടെ ലെജിസ്ലേറ്റീവ് അസംബ്ലിയുടെ ഒന്നാം സെഷൻ 43-ാം പാർലമെൻ്റിൽ പങ്കെടുക്കാൻ ക്ഷണിക്കപ്പെട്ടതിൽ ഞാൻ വളരെയധികം ബഹുമാനിക്കപ്പെടുന്നു, വിനീതനാണ്, നന്ദിയുള്ളവനാണ്” ജാസി ബി എഴുതി.

ഖലിസ്ഥാൻ, ഖലിസ്ഥാനി അനുഭാവികളോടുള്ള കാനഡയുടെ മൃദു നിലപാട് ഇന്ത്യയെ വളരെയധികം പ്രകോപിപ്പിച്ചിട്ടുണ്ട്. ജസ്റ്റിൻ ട്രൂഡോയുടെ ഭരണകാലത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഏപ്രിലിൽ പ്രധാനമന്ത്രി മാർക്ക് കാർണി ലിബറൽ പാർട്ടിയെ മികച്ച വിജയത്തിലേക്ക് നയിച്ചതോടെ, ഈ ബന്ധത്തിൽ പ്രതീക്ഷ ഉയർന്നിട്ടുണ്ട്. എന്നാൽ ബ്രിട്ടിഷ് കൊളംബിയ അസംബ്ലിയിലേക്ക് ഖലിസ്ഥാനി അനുഭാവികളെ ക്ഷണിച്ച സംഭവം ഈ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കാൻ സാധ്യതയുണ്ട്. അതേസമയം പഞ്ചാബികൾ, പ്രത്യേകിച്ച് സിഖുകാർ, ബ്രിട്ടിഷ് കൊളംബിയ രാഷ്ട്രീയത്തിൽ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. 2024-ൽ നടന്ന പ്രവിശ്യാ തിരഞ്ഞെടുപ്പിൽ, പഞ്ചാബിൽ വേരുകളുള്ള ഇന്ത്യൻ വംശജരായ സ്ഥാനാർത്ഥികൾ 93 അംഗ നിയമസഭയിൽ 14 സീറ്റുകൾ നേടിയിരുന്നു.