ഓട്ടവ : നിലവിലുള്ള തൊഴിൽ തർക്കം പരിഹാരമാകാതെ നീളുന്ന സാഹചര്യത്തിൽ ബൈൻഡിങ് ആർബിട്രേഷന് അയയ്ക്കണമെന്ന യൂണിയൻ അഭ്യർത്ഥന തള്ളി കാനഡ പോസ്റ്റ്. പുതിയ കൂട്ടായ കരാർ ഉണ്ടാക്കാതെ മാസങ്ങളായി ചർച്ച നീളുകയാണെന്നും ന്യായവും അന്തിമവും നിർബന്ധിതവുമായ ഒരു ആർബിട്രേഷൻ പ്രക്രിയയിലേക്ക് കാനഡ പോസ്റ്റിനെ ക്ഷണിക്കുകയാണെന്നും പോസ്റ്റൽ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയൻ കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്‌സ് അറിയിച്ചിരുന്നു.

എന്നാൽ, ബൈൻഡിങ് ആർബിട്രേഷനുള്ള യൂണിയന്‍റെ അഭ്യർത്ഥന വിപരീതഫലം ചെയ്യുമെന്ന് വാദിച്ച് ക്രൗൺ കോർപ്പറേഷൻ ഈ നിർദ്ദേശം നിരസിച്ചു. ആർബിട്രേഷൻ ദീർഘവും സങ്കീർണ്ണവുമാകുമെന്നും ഒരു വർഷത്തിലധികം നീണ്ടുനിൽക്കുമെന്നും ഇത് നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ക്രൗൺ കോർപ്പറേഷനെ വീണ്ടും തകർച്ചയിലേക്ക് നയിക്കുമെന്നും കാനഡ പോസ്റ്റ് പറയുന്നു.

അതേസമയം ബുധനാഴ്ച, നിർബന്ധിത ഓവർടൈം അവസാനിപ്പിക്കൽ, 1,000 ഡോളർ വരെ ഒപ്പിടൽ ബോണസ് എന്നീ ഇളവുകൾ ഉൾപ്പെടെ, അന്തിമ ഓഫറുകൾ കാനഡ പോസ്റ്റ് അവതരിപ്പിച്ചു. എന്നാൽ കരാർ ചർച്ചയിലെ പ്രധാന തടസ്സമായ നാല് വർഷത്തേക്ക് 14% വേതന വർധന, വാരാന്ത്യ ഷിഫ്റ്റുകളിൽ പാർട്ട് ടൈം ജീവനക്കാരെ നിയോഗിക്കുക എന്നീ നിർദ്ദേശങ്ങളിൽ കാനഡ പോസ്റ്റ് ഉറച്ചു നിൽക്കുകയാണ്. അതേസമയം മാസങ്ങൾ നീണ്ട ചർച്ചയ്ക്കും മധ്യസ്ഥതയ്ക്കും ശേഷം ഇരുപക്ഷവും പ്രതിസന്ധിയിലാണെന്നും ഏറ്റവും പുതിയ നിർദ്ദേശങ്ങളിൽ യൂണിയൻ അംഗത്വ വോട്ടെടുപ്പ് നിർബന്ധമാക്കാൻ ഫെഡറൽ തൊഴിൽ മന്ത്രി പാറ്റി ഹജ്ഡുവിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കാനഡ പോസ്റ്റ് പറയുന്നു.