ടൊറൻ്റോ : കാട്ടുതീ പുക രാജ്യത്തുടനീളം പടരുന്ന സാഹചര്യത്തിൽ ജനങ്ങൾ കണ്ണുകളുടെ സംരക്ഷണത്തിൽ ശ്രദ്ധിക്കണമെന്ന് കനേഡിയൻ ഒഫ്താൽമോളജിക്കൽ സൊസൈറ്റി. മാനിറ്റോബയിലും സസ്കാച്വാനിലും അനിയന്ത്രിതമായി പടരുന്ന കാട്ടുതീയിൽ നിന്നുള്ള പുക വിവിധ പ്രവിശ്യകളിൽ വായുമലിനീകരണം രൂക്ഷമാക്കിയിട്ടുണ്ട്.

കാട്ടുതീ ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളിലെ ആളുകളുടെ കണ്ണുകളിൽ വായുവിലൂടെ പകരുന്ന സൂക്ഷ്മ കണികകൾ ബാധിച്ചേക്കാം. അവയെ അണുവിമുക്തമായ ലായനി ഉപയോഗിച്ച് നീക്കം ചെയ്യേണ്ടിവരുമെന്ന് നേത്ര ശസ്ത്രക്രിയാ വിദഗ്ദ്ധനായ ഡോ. ഡേവിഡ് പ്ലെമെൽ പറയുന്നു. ഇവ നീക്കം ചെയ്യുന്നത് ളുപ്പമല്ലെങ്കിൽ, കോർണിയയ്ക്ക് കേടുപാടുകൾ വരുത്താതെ അവ നീക്കം ചെയ്യാൻ ഒരു നേത്ര വിദഗ്ദ്ധന്‍റെ സഹായം തേടണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. പുക വളരെ ദൂരം സഞ്ചരിക്കുന്നതിനാൽ തീപിടുത്തത്തിൽ നിന്ന് വളരെ അകലെയാണെങ്കിൽ പോലും ആളുകളുടെ കണ്ണുകളെ ബാധിക്കുമെന്ന് വെസ്റ്റേൺ യൂണിവേഴ്‌സിറ്റിയിലെ ഒഫ്താൽമോളജി അസിസ്റ്റൻ്റ് പ്രൊഫസർ കൂടിയായ പ്ലെമെൽ പറഞ്ഞു.

കണ്ണുകൾക്ക് ചുവന്ന നിറം, ചൊറിച്ചിൽ, നീറ്റൽ തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ ജനങ്ങൾ വീടിനു വെളിയിൽ ഇറങ്ങരുത്. കൂടാതെ എയർ പ്യൂരിഫയറുകൾ ഉപയോഗിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. പുറത്തുപോകുന്നതിന് മുമ്പ് വായു ഗുണനിലവാര സൂചിക പരിശോധിക്കണം. കോൺടാക്റ്റ് ലെൻസുകൾ ധരിക്കുന്ന ആളുകൾ എല്ലാ ദിവസവും അവ പുറത്തെടുത്ത് കോൺടാക്റ്റ് ലെൻസ് ലായനി ഉപയോഗിച്ച് വൃത്തിയാക്കണം. കാട്ടുതീപുക കണ്ണുകൾക്ക് അസ്വസ്ഥത സൃഷ്ടിക്കുകയാണെങ്കിൽ കോൺടാക്റ്റ് ലെൻസുകൾ ഉപയോഗിക്കുന്നത് നിർത്തി വായുഗുണനിലവാരം മെച്ചപ്പെടുന്നത് വരെ കണ്ണട ധരിക്കുന്നത് പരിഗണിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
