ഓട്ടവ : കാനഡയിലെ ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസർ ഡോ. തെരേസ ടാം സ്ഥാനമൊഴിയുന്നു. 2017 ജൂൺ മുതൽ ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസറായി സേവനമനുഷ്ഠിക്കുന്ന തെരേസ ടാമിന്‍റെ കാലാവധി ജൂൺ 20 വെള്ളിയാഴ്ച അവസാനിക്കും. കോവിഡ് മഹാമാരിക്കെതിരെ രാജ്യത്തെ പൊതുജനാരോഗ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പീഡിയാട്രിക് പകർച്ചവ്യാധി വിദഗ്ധയായ തെരേസ ടാം പുതിയ അവസരങ്ങളെക്കുറിച്ച് ചിന്തിക്കാനും കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും സംഗീതം ആസ്വദിക്കാനും ഒരു ഇടവേള എടുക്കുകയാണെന്ന് അറിയിച്ചു.

1998-ൽ അഞ്ചാംപനിയെ കാനഡയിൽ നിന്നും തുരത്തിയ സമയത്ത് ഫെഡറൽ ഗവൺമെൻ്റിന്‍റെ പൊതുജനാരോഗ്യ സംഘത്തിൽ ചേർന്ന തെരേസ ടാം സ്ഥാനമൊഴിയുമ്പോൾ കാനഡ അഞ്ചാംപനി ഭീതിയിലാണ്. അഞ്ചാംപനി വൈറസ് തിരിച്ചുവരവ് ആശങ്കാജനകമാണെന്നും എന്നാൽ, പ്രതിരോധ കുത്തിവയ്പ്പിലൂടെ കാനഡയ്ക്ക് വീണ്ടും അണുബാധ വ്യാപനം തടയാൻ സാധിക്കുമെന്നും അവർ പറയുന്നു.

2016 ഡിസംബർ 16-ന് തന്‍റെ മുൻഗാമിയായ ഗ്രിഗറി ടെയ്‌ലർ വിരമിച്ചതിനെത്തുടർന്ന് ടാം തുടക്കത്തിൽ ആക്ടിംഗ് CPHO ആയി ചുമതലയേറ്റു. തുടർന്ന് 2017 ജൂൺ 26-ന് അവർ ഔദ്യോഗികമായി നിയമിതയായി. SARS, H1N1, MERS, Ebola, COVID-19 എന്നിവയുൾപ്പെടെയുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥകൾ നേരിടുന്നതിൽ നേതൃത്വപരമായ പങ്ക് ടാം വഹിച്ചിട്ടുണ്ട്. പോളിയോ നിർമ്മാർജ്ജനത്തിനും അവർ നേതൃത്വം നൽകി.
