Monday, August 18, 2025

ഹാമിൽട്ടണിൽ ഇന്ത്യൻ വിദ്യാർത്ഥിനി വെടിയേറ്റ് മരിച്ച സംഭവം: ഒരാൾ അറസ്റ്റിൽ

ടൊറൻ്റോ : ഒൻ്റാരിയോ ഹാമിൽട്ടണിൽ ഇന്ത്യൻ വിദ്യാർത്ഥിനി വെടിയേറ്റ് മരിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായി ഹാമിൽട്ടൺ പൊലീസ്. കേസിൽ ഉൾപ്പെട്ട നിരവധി പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. വെടിവെപ്പിന് തൊട്ടുമുമ്പ് പ്രദേശത്ത് രണ്ടു സംഘങ്ങൾ തമ്മിൽ തർക്കം നടന്നിരുന്നതായി ഹാമിൽട്ടൺ പൊലീസ് വ്യാഴാഴ്ച വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ 17 ന് ഹാമിൽട്ടണിലെ അപ്പർ ജെയിംസ് സ്ട്രീറ്റിൽ രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള വെടിവയ്പ്പിൽ മോഹോക് കോളേജ് വിദ്യാർത്ഥിനിയായ ഹർസിമ്രത് രൺധാവ (21)യാണ് മരിച്ചത്.

അന്വേഷണത്തിൽ ഓഗസ്റ്റ് അഞ്ചിന് നയാഗ്ര ഫോൾസ് സ്വദേശിയായ 32 വയസ്സുള്ള യുവാവിനെ അറസ്റ്റ് ചെയ്തതായി അധികൃതർ റിപ്പോർട്ട് ചെയ്തു. ഇയാൾക്കെതിരെ കൊലപാതക കുറ്റവും കൊലപാതകശ്രമ കുറ്റവും ചുമത്തിയിട്ടുണ്ട്. വെടിവെപ്പിൽ ഏഴു പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. കേസിൽ ഉൾപ്പെട്ട കറുത്ത മെഴ്സിഡീസ് എസ്‍യുവി, വെളുത്ത ഹ്യുണ്ടായ് എലാൻട്ര എന്നീ വാഹനങ്ങൾ കണ്ടെത്തിയിരുന്നു.

അപ്പർ ജെയിംസ് സ്ട്രീറ്റിലെ സൗത്ത് ബെൻഡ് റോഡ് ഏരിയയിലെ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോളാണ് ഹർസിമ്രത് വെടിയേറ്റ് കൊല്ലപ്പെട്ടത്. രണ്ടു സംഘങ്ങൾ തമ്മിലുള്ള വെടിവെപ്പിൽ അബദ്ധത്തില്‍ ഹർസിമ്രത് രൺധാവയ്ക്ക് വെടിയേൽക്കുകയായിരുന്നു. ഉദ്യോഗസ്ഥർ എത്തിയപ്പോൾ നെഞ്ചിൽ വെടിയേറ്റ നിലയിൽ വിദ്യാർത്ഥിനിയെ കണ്ടെത്തി. ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു. കറുത്ത മെഴ്സിഡീസ് എസ്‍യുവിയിലെത്തിയവർ അവിടെയുണ്ടായിരുന്ന വെളുത്ത ഹ്യുണ്ടായ് എലാൻട്രയിലെ യാത്രികർക്കു നേരേ നിറയൊഴിക്കുകയായിരുന്നു. തിരിച്ചും വെടിവെപ്പുണ്ടായെന്നാണ് വിവരം. അതിനിടെയാണ് ഒരു വെടിയുണ്ട ഹർസിമ്രത്തിന്‍റെ ജീവനെടുത്തത്. ബസ് സ്റ്റോപ്പിനു സമീപത്തെ ഒരു വീടിന്‍റെ ജനാലയും വെടിവെപ്പിൽ തകർന്നിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!