ടൊറൻ്റോ : സാൽമൊണെല്ല അണുബാധയെ തുടർന്ന് പിസ്ത അടങ്ങിയ ബക്ലാവ പേസ്ട്രികൾ തിരിച്ചു വിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി മുന്നറിയിപ്പ് നൽകി. കെബെക്ക്, ഒൻ്റാരിയോ, ന്യൂബ്രൺസ്വിക് എന്നീ പ്രവിശ്യകളിൽ വിതരണം ചെയ്തതും ഓൺലൈനിൽ വിറ്റതുമായ ആൻഡാലോസ് ബ്രാൻഡ് പേസ്ട്രികളാണ് തിരിച്ചുവിളിച്ചത്. ജൂൺ 25-നും ജൂലൈ 26-നും ഇടയിൽ മൺട്രിയോളിലെ ഒരു ബേക്കറിയിൽ വിറ്റഴിച്ചതും ഉപഭോക്താക്കൾക്ക് നൽകിയതുമായ ഉൽപ്പന്നങ്ങളാണ് തിരിച്ചുവിളിക്കപ്പെട്ടത്.

ചൊവ്വാഴ്ച, സാൽമൊണെല്ല ബാക്ടീരിയ കാരണം പിസ്തയും നട്ട് അടങ്ങിയ ബേക്ക് ചെയ്ത സാധനങ്ങളും കഴിച്ചതിനെ തുടർന്ന് 52 പേർക്ക് അസുഖം ബാധിച്ചതായും ഒമ്പത് പേർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡ അറിയിച്ചു. വരും മാസങ്ങളിൽ ഈ പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട കൂടുതൽ സാൽമൊണെല്ല കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുമെന്ന് ആരോഗ്യ ഏജൻസി മുന്നറിയിപ്പ് നൽകി. പനി, തലവേദന, ഛർദ്ദി, ഓക്കാനം, മലബന്ധം, വയറിളക്കം എന്നിവയ്ക്ക് കാരണമായേക്കാവുന്ന ഒരു ഭക്ഷ്യജന്യ ബാക്ടീരിയ രോഗമാണ് സാൽമൊണെല്ല. കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവർക്ക് ഇത് ഗുരുതരവും മാരകവുമായ അണുബാധകൾക്ക് കാരണമാകും.
