വാഷിങ്ടൺ : യുക്രെയ്നെതിരായ യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാകാത്ത റഷ്യക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. റഷ്യയുമായി വ്യാപാരബന്ധം തുടരുന്ന രാജ്യങ്ങൾക്ക് 500% വരെ താരിഫ് ചുമത്താൻ അധികാരം നൽകുന്ന പുതിയ സെനറ്റ് നിയമനിർമ്മാണത്തിന് ഒരുങ്ങുകയാണെന്ന് ട്രംപ് അറിയിച്ചു. “റഷ്യയുമായി വ്യാപാരം നടത്തുന്ന എല്ലാ രാജ്യങ്ങൾക്കുമെതിരെ വളരെ കടുപ്പമേറിയ ഉപരോധങ്ങൾ ഏർപ്പെടുത്തുന്ന നിയമനിർമ്മാണമാണ് റിപ്പബ്ലിക്കൻമാർ കൊണ്ടുവരുന്നത്,” ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

റഷ്യൻ എണ്ണയോ വാതകമോ വാങ്ങുകയും യുക്രെയ്‌നിന് വേണ്ടത്ര പിന്തുണ നൽകുന്നില്ലെന്ന് കരുതുകയും ചെയ്യുന്ന രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 500% വരെ താരിഫ് ചുമത്താൻ ഈ നിയമനിർമ്മാണം ട്രംപിന് അധികാരം നൽകും. ചൈന, ഇന്ത്യ ഉൾപ്പെടെയുള്ള റഷ്യൻ ഊർജ്ജത്തിൻ്റെ പ്രധാന ഉപയോക്താക്കളെയാണ് ഈ വ്യവസ്ഥ ലക്ഷ്യമിടുന്നത്. ബില്ലിൽ ഇറാനെയും ഉൾപ്പെടുത്തും. അതോടെ, ഇറാനുമായി വ്യാപാരബന്ധമുള്ള രാജ്യങ്ങൾക്കും ഉപരോധം വരും.

റഷ്യയിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്കെതിരെ ട്രംപ് 25% പിഴച്ചുങ്കം ഉൾപ്പെടെ മൊത്തം 50% ഇറക്കുമതി തീരുവ ചുമത്തിയിരുന്നു. പിന്നാലെ, റഷ്യയിലെ ഏറ്റവും വമ്പൻ എണ്ണ കയറ്റുമതി കമ്പനികളായ റോസ്നെഫ്റ്റ്, ലൂക്കോയിൽ എന്നിവയ്ക്ക് ഉപരോധവും ഏർപ്പെടുത്തി. ട്രംപിന്‍റെ ഇരു നടപടികളും റഷ്യയെ സാമ്പത്തികമായി ഉലച്ചിട്ടുണ്ട്. ഇന്ത്യ ഏറക്കുറെ റഷ്യൻ കമ്പനികളുമായി പുതിയ കരാറിൽ ഏർപ്പെടുന്നത് അവസാനിപ്പിച്ചിട്ടുണ്ട്.
