എഡ്മിന്‍റൻ : സൗത്ത് ഈസ്റ്റ് എഡ്മിന്‍റനിൽ രണ്ടു ഇന്ത്യൻ വിദ്യാർത്ഥികൾ കൊല്ലപ്പെട്ട കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. 18 വയസ്സുള്ള രൺവീർ സിങ്, 27 വയസ്സുള്ള ഗുർദീപ് സിങ് എന്നിവരാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഡിസംബർ 12-ന് സിൽവർബെറിയിലാണ് സംഭവം. പുലർച്ചെ രണ്ടു മണിയോടെ 32 സ്ട്രീറ്റിനും 26 അവന്യൂവിനും സമീപം വെടിയൊച്ച കേട്ടതായി റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്.

സംഭവസ്ഥലത്ത് എത്തിയ അന്വേഷണ ഉദ്യോഗസ്ഥർ വെടിയേറ്റ നിലയിൽ രണ്ടു യുവാക്കളെ കണ്ടെത്തി. ഗുരുതരമായി പരുക്കേറ്റ ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. സിൽവർബെറിയിലെ വീട്ടിൽ പാർട്ടിക്കിടെയാണ് വെടിവെപ്പ് നടന്നതെന്ന് ഇരുവരുടെയും കുടുംബാംഗങ്ങൾ പറയുന്നു. വെടിവെപ്പ് നടന്നപ്പോൾ പന്ത്രണ്ട് പേരോളം പാർട്ടി നടന്ന വീട്ടിൽ ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വെടിവെപ്പിന്‍റെ കാരണം വ്യക്തമല്ല. വെടിവെപ്പുമായി ബന്ധമുണ്ടെന്ന് കരുതുന്ന കറുത്ത എസ്‌യുവിക്കായി അന്വേഷണം പുരോഗമിക്കുകയാണ്. വെടിവെപ്പ് നടന്ന സ്ഥലത്ത് എസ്‌യുവി കണ്ടവരോ, അല്ലെങ്കിൽ സിൽവർബെറി റോഡ്, 23 അവന്യൂ, 34 സ്ട്രീറ്റ്, 29 സ്ട്രീറ്റ് എന്നിവിടങ്ങളിലെ ഡാഷ്‌ക്യാം അല്ലെങ്കിൽ സുരക്ഷാ ദൃശ്യങ്ങൾ കൈവശമുള്ളവരോ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് എഡ്മിന്‍റൻ പൊലീസ് അഭ്യർത്ഥിച്ചു.

എഡ്മിന്‍റനിൽ ഇരട്ട കൊലപാതകങ്ങൾ അപൂർവമാണ്. രണ്ടു വർഷം മുമ്പാണ് നഗരത്തിൽ ഇരട്ടക്കൊലപാതകം നടന്നത്. സൗത്ത് എഡ്മിന്‍റനിലെ പെട്രോൾ പാമ്പിന് സമീപം ഗുണ്ടാസംഘാംഗമായ ഹർപ്രീത് സിങ് ഉപ്പലും അദ്ദേഹത്തിന്‍റെ 11 വയസ്സുള്ള മകനും വെടിയേറ്റ് കൊല്ലപ്പെട്ടതാണ് എഡ്മിന്‍റനിലെ അവസാനത്തെ ഇരട്ട കൊലപാതകം.
